യുജിസി കരട് മാർഗരേഖയ്‌ക്കെതിരെ കേരളമടക്കം 7 സംസ്ഥാനങ്ങൾ; വിദ്യാഭ്യാസ മന്ത്രിമാരുടെ കോൺക്ലേവ് പ്രമേയം പാസാക്കി

ബെംഗളൂരു: വൈസ് ചാൻസലർ നിയമനത്തിലടക്കം വിവാദ മാർഗ നിർദേശങ്ങളുള്ള യുജിസി കരട് മാർഗരേഖ തള്ളിക്കളയണമെന്ന് ഏഴ് സംസ്ഥാനങ്ങൾ. ബെംഗളൂരുവിൽ ചേർന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിമാരുടെ കോൺക്ലേവ് കരട് മാർഗരേഖയ്ക്ക് എതിരെ പ്രമേയം പാസ്സാക്കി. കേരളവും തമിഴ്നാടും കർണാടകയുമടക്കം ഏഴ് സംസ്ഥാനങ്ങളിലെ ഉന്നത വിദ്യാഭ്യാസ മന്ത്രിമാരാണ് ഇന്നലെ യോഗം ചേർന്നത്.
അക്കാദമിക് വിദഗ്ധർ അല്ലാത്തവർക്കും വിസിമാരാകാം എന്ന ചട്ടം എടുത്ത് കളയണമെന്ന് സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു. യോഗ്യത, നിയമന കാലയളവ് എന്നിവയ്ക്ക് കൃത്യം മാനദണ്ഡങ്ങൾ വേണം. വിസി സെർച്ച് കം സെലക്ഷൻ കമ്മിറ്റിയിൽ സംസ്ഥാന സർക്കാർ പ്രതിനിധികൾ ഉണ്ടായേ തീരൂ. സംസ്ഥാന സർക്കാരിനെ വിസി നിയമനത്തിൽ നിന്ന് മാറ്റി നിർത്തുന്നത് ഫെഡറൽ തത്വങ്ങൾക്ക് തന്നെ എതിരാണ്. പുതിയ യുജിസി നയത്തിന്‍റെ കരട് മാർഗരേഖ സ്വകാര്യ സ്ഥാപനങ്ങളെ മാത്രം സഹായിക്കുന്നതാണ്. പുതിയ മാർഗരേഖ തയ്യാറാക്കുമ്പോൾ കൃത്യമായി സംസ്ഥാനങ്ങളോട് ആലോചിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.
വിസി നിയമനത്തിൽ മാറ്റം നിർദ്ദേശിക്കുന്ന യുജിസി കരട് മാർഗ രേഖക്കെതിരെ കേരള നിയമസഭ നേരത്തെ ഐക്യകണ്ഠേനെ പ്രമേയം പാസാക്കിയിരുന്നു. കേന്ദ്ര സർക്കാരിനെ വിമർശിച്ച് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷവും പിന്തുണച്ചു. സർവകലാശാലകളിൽ സ്വകാര്യവത്കരണത്തിനും വർഗ്ഗീയ ആശയങ്ങളുടെ പ്രചാരണത്തിനും വേണ്ടിയാണ് മാർഗരേഖയെന്നാണ് പ്രമേയത്തിലെ വിമർശനം. സർവകലാശാലകളിൽ സംസ്ഥാനങ്ങൾക്ക് അധികാരം നൽകുന്ന ഭരണഘടനാ വ്യവസ്ഥയെ പോലും കാറ്റിൽപ്പറത്തിയാണ് മാർഗ്ഗേരഖയെന്നും കുറ്റപ്പെടുത്തി. സ്വകാര്യ മേഖലയിലെ വ്യക്തികളെയും വിസിമാരാക്കാൻ സഹായിക്കുന്നതാണ് പുതിയ നിർദ്ദേശമെന്നും പ്രമേയം വിമർശിച്ചു. പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് നേരത്തെ കത്ത് നൽകിയിരുന്നു.