പീഡനക്കേസിൽ മുൻ തെഹൽക്കാ എഡിറ്റർ ഇൻ ചീഫ് തരുൺ തേജ്പാൽ കീഴടങ്ങി

പനാജി: പീഡനക്കേസിൽ മുൻ തെഹൽക്കാ എഡിറ്റർ ഇൻ ചീഫ് തരുൺ തേജ്പാൽ കീഴടങ്ങി. തിങ്കളാഴ്ചയാണ് ഗോവയിലെ കോടതിയിലാണ് തരുൺ തേജ്പാൽ കീഴടങ്ങിയത്. 2013ൽ സഹപ്രവർത്തകയെ പീഡിപ്പിച്ച കേസിൽ ബോംബെ ഹൈക്കോടതി 10 വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. ഈ ശിക്ഷ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി പരിഗണിക്കുന്നതിനായി മുൻപായി കീഴടങ്ങാൻ കോടതി നിർദ്ദേശിച്ചതിന് പിന്നാലെയാണ് കീഴടങ്ങൽ. നാല് ആഴ്ചയ്ക്കുള്ളിൽ കീഴടങ്ങാനായിരുന്നു കോടതി നൽകിയ നിർദ്ദേശം. 2013ലാണ് തരുൺ തേജ്പാലിനെതിരെ കേസ് എടുക്കുന്നത്. നിയമപോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്നും സുപ്രീം കോടതിയിൽ നിന്നും തനിക്ക് നീതി ലഭിക്കുമെന്ന പൂർണ്ണ പ്രതീക്ഷയുണ്ടെന്നും തേജ്പാൽ പ്രതികരിക്കുന്നത്. 2013 നവംബറിൽ ഗോവയിലെ പ്രമുഖ ഹോട്ടലിലെ ലിഫ്റ്റിനുള്ളിൽ വച്ച് സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് തേജ്പാലിനെതിരെയുള്ള കേസ്. കേസിൽ 2021 മേയിൽ ഗോവ സെഷൻസ് കോടതി തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി തരുൺ തേജ്പാലിനെ വെറുതെ വിട്ടിരുന്നു.
എന്നാൽ ഈ ഉത്തരവിനെതിരെ ഗോവ സർക്കാരും ഇരയായ പെൺകുട്ടിയും നൽകിയ അപ്പീൽ പരിഗണിച്ച ബോംബെ ഹൈക്കോടതി ഓഗസ്റ്റ് 6ന് സെഷൻസ് കോടതിയുടെ വിധി റദ്ദാക്കുകയും തേജ്പാലിന് 10 വർഷത്തെ കഠിന തടവ് ശിക്ഷ വിധിക്കുകയും ചെയ്യുകയായിരുന്നു. ഹൈക്കോടതി വിധിക്കെതിരെ തേജ്പാൽ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും, മേൽക്കോടതി അപ്പീൽ പരിഗണിക്കുന്നതിന് മുൻപ് കീഴടങ്ങണമെന്ന് കോടതി കർശന നിർദ്ദേശം നൽകുകയായിരുന്നു. കീഴടങ്ങിയെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയ ശേഷമേ അപ്പീൽ അടിയന്തരമായി വാദം കേൾക്കുകയുള്ളൂ എന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്നാണ് തേജ്പാൽ കോടതിയിൽ കീഴടങ്ങിയത്. തേജ്പാലിന് ജീവപര്യന്തം തടവുശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് ഗോവ സർക്കാരും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.




