കൊട്ടിയൂർ: കൊട്ടിയൂരിൽ പുലി ആക്രമിച്ചു കൊന്ന കിടാവിന്റെ കുടൽ ഒഴികെ ബാക്കി ശരീഭാഗങ്ങൾ ഇരുട്ടി വെളുത്തപ്പോഴേക്കും പുലി ഭക്ഷിച്ചു തീർത്തിട്ടും സംഭവ സ്ഥലത്ത് സ്ഥാപിച്ച വനം വകുപ്പിന്റെ ക്യാമറയിൽ മാത്രം കടുവയോ മറ്റു ജീവികളോ പതിഞ്ഞില്ല. ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ ഒന്നും തന്നെ പതിഞ്ഞിട്ടില്ലെന്നും നായയുടെ ദൃശ്യങ്ങളാണ് പതിഞ്ഞതെന്നുമാണ് വനം വകുപ്പിന്റെ വിശദീകരണം. പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുള്ളതിനാൽ വിഷയത്തിന്റെ പ്രധാന്യം ഉൾകൊണ്ട് അടിയന്തരമായി ദൃശ്യങ്ങൾ വിട്ടുതരണമെന്ന ആവശ്യവുമായി കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്‌സ് അസോസിയേഷൻ (കിഫ) രംഗത്തെത്തിയിട്ടുണ്ട്.
കിഫയുടെ കുറിപ്പിന്റെ പൂർണരൂപം:
വനംവകുപ്പിന്റെ പുകമറ ട്രാപ്പുകൾ
കടുവ ആക്രമണം ഉണ്ടാവുന്ന പ്രദേശങ്ങളിൽ വനം വകുപ്പ് നടത്തുന്ന പതിവ് പ്രഹസനങ്ങളിൽ ഒന്നാണ് ക്യാമറ സ്ഥാപിക്കുന്നത്. ക്യാമറ സ്ഥാപിച്ചു കഴിഞ്ഞാൽ അതിൽ പതിയുന്ന മൃഗത്തെ കുറിച്ച് പഠനം നടത്തുക, അനുമതി തേടുക എന്നൊക്കെ ഉള്ള പതിവ് പല്ലവികളുമായി വിലപ്പെട്ട സമയം നഷ്ടപ്പെടുത്തി ജനങ്ങളെ മനഃപൂർവ്വം മരണത്തിനു വിട്ടുകൊടുക്കുന്ന രീതിയാണ് വനം വകുപ്പ് ഇതുവരെ സ്വീകരിച്ചിരുന്നത്.
ഇതുപോലെ തന്നെ വനം വകുപ്പിനിഷ്ട്ടപ്പെട്ട മറ്റൊരു വിനോദമാണ് ക്യാമറയിൽ ചിത്രങ്ങൾ പതിഞ്ഞാലും അക്കാര്യം മനഃപൂർവ്വം മറച്ചു വച്ച് SOP പ്രകാരം എടുക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഒഴിവാക്കുന്നത്. ഇത് കുറ്റകരമായ അനാസ്ഥയും മനഃപ്പൂർവ്വമായ നരഹത്യക്കുള്ള ശ്രമവുമാണ്. കുറച്ചു നാൾ മുൻപ് വാകേരിയിൽ കടുവ ഇറങ്ങിയപ്പോൾ വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ കടുവ പതിഞ്ഞിട്ടില്ല എന്ന വാദത്തിൽ സംശയം തോന്നിയപ്പോളാണ് കിഫ സ്വന്തം നിലയിൽ ക്യാമറ സ്ഥാപിക്കുകയും, ആ രാത്രിയിൽ തന്നെ കടുവയുടെ ചിത്രങ്ങൾ ലഭിക്കുകയും ചെയ്തത്. കിഫ ആ ചിത്രങ്ങൾ പുറത്ത് വിട്ടതിനു പിന്നാലെ വനം വകുപ്പും അവരുടെ ക്യാമറയിൽ കടുവയുടെ ചിത്രങ്ങൾ പതിഞ്ഞു എന്ന വാർത്ത പുറത്ത് വിട്ടിരുന്നു.ഏറ്റവും ഒടുവിലായി കണ്ണൂർ കൊട്ടിയൂരിൽ കടുവ കൊന്ന പശുവിന്റെ അവശിഷ്ട്ടങ്ങൾക്കു സമീപമാണ് വനം വകുപ്പ് അവരുടെ ക്യാമറ സ്ഥാപിച്ചത്. ഇരുട്ടി വെളുത്തപ്പോൾ പശുവിന്റെ കുടൽ ഒഴികെ ബാക്കി ശരീഭാഗങ്ങൾ, തലയുൾപ്പെടെയുള്ളവ കടുവ കൊണ്ട് പോയി. പക്ഷെ വനം വകുപ്പിന്റെ ക്യാമറയിൽ മാത്രം കടുവയോ മറ്റു ജീവികളോ ഒന്നും പതിഞ്ഞില്ല എന്നാണ് അവർ പറയുന്നത്.
ഇതിപ്പം ഒരു പതിവായിരിക്കുന്നു, IB-യിൽ വരുന്നവരുടെ വിവരങ്ങൾ പതിയുന്നില്ല, ജനവാസ മേഖലയിൽ ഇറങ്ങുന്ന കടുവയുടെ ചിത്രങ്ങൾ പതിയുന്നില്ല. ബാക്കി എന്തൊക്കെ പതിയാതെ ഉണ്ട് എന്ന് ഇനിയും പുറത്ത് വരാനിരിക്കുന്നു.
കിഫക്ക് ഒന്നേ ചോദിക്കാനുള്ളൂ, നിങ്ങൾ സ്ഥാപിക്കുന്നത് ക്യാമറ ട്രാപ്പോ അതോ പുകമറ ട്രാപ്പോ?
വാൽകഷ്ണം:
ക്യാമറ ട്രാപ്പിൽ പതിയുന്ന കടുവകളുടെ ചിത്രങ്ങൾ പുറത്ത് വിട്ടാൽ അതിൽ പതിഞ്ഞിട്ടുള്ളത് പ്രായം വളരെ കുറഞ്ഞ ആരോഗ്യവാൻമാരായ കടുവകൾ ആണെന്ന് പുറംലോകം അറിയും. അതോടെ ജനവാസ മേഖലകളിൽ ഇറങ്ങുന്നത് പ്രായമായ, ഇരതേടാൻ ശേഷിയില്ലാത്ത അപ്പൻ കടുവയാണ്, അപ്പൂപ്പൻ കടുവയാണ് എന്നീ വാദങ്ങളുമായി ജനങ്ങളെ തുടർന്ന് പറ്റിക്കാൻ കഴിയില്ല.
ക്യാമറ സ്ഥാപിക്കാനായി വനം വകുപ്പ് ചിലവാക്കുന്ന തുകയെ കുറിച്ചും കൂടുതൽ പഠനങ്ങൾ നടത്തേണ്ടിയിരിക്കുന്നു.
ഏറ്റവും പുതിയ വിവരം:
DFO ദൃശ്യം പരിശോധിക്കുന്നു, പഞ്ചായത്ത് പ്രസിഡന്റ് സ്ഥലത്തുണ്ട്. സെക്ഷൻ ഫോറസ്റ്റർ, റേഞ്ച് ഓഫീസർ, DFO, പഞ്ചായത്ത് പ്രസിഡന്റ് എന്നവരുമായി കിഫ ബന്ധപ്പെട്ടിട്ടുണ്ട്