അധ്യാപകനിൽ നിന്നുണ്ടായ ജാതി അധിക്ഷേപം തുറന്നുപറഞ്ഞ ഗവേഷക വിദ്യാർത്ഥി സമരമുഖത്ത്; പിന്തുണയുമായി വിവിധ സംഘനകൾ

മലപ്പുറം: തിരൂര്‍ മലയാളം സര്‍വകലാശാലയ്‌ക്കെതിരെ ഗുരുതര വെളിപ്പെടുത്തല്‍ നടത്തിയ ഗവേഷക വിദ്യാര്‍ത്ഥി സമരമുഖത്ത്. ജാതി അധിക്ഷേപം നേരിട്ടെന്ന പരാതിയില്‍ നീതി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എറണാകുളം സ്വദേശിയായ അനഘ ശശി സമരമുഖത്തേയ്ക്ക് എത്തിയത്. ജാതി അധിക്ഷേപത്തെക്കുറിച്ച് നിരവധി തവണ പരാതി നല്‍കിയിട്ടും നടപടി എടുത്തില്ലെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. ആരോപണ വിധേയനായ അധ്യാപകനെ മാറ്റി നിര്‍ത്തണം. നീതി ലഭിക്കും വരെ സമരം തുടരുമെന്നും വിദ്യാര്‍ത്ഥി വ്യക്തമാക്കി.
വിദ്യാര്‍ത്ഥിക്ക് പിന്തുണയുമായി പി കെ നവാസ് എംഎല്‍എയും വിവിധ സംഘടനകളും രംഗത്തെത്തി. സര്‍ക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണെന്ന് പി കെ നവാസ് പറഞ്ഞു. വിഷയം സര്‍വകലാശാലയ്ക്ക് പുറത്തുനിന്നുള്ള ഏജന്‍സി അന്വേഷിക്കണം. വിദ്യാര്‍ത്ഥികളെ ഇങ്ങനെ മഴയത്ത് നിര്‍ത്താന്‍ കഴിയില്ല. പെട്ടെന്ന് തന്നെ ചര്‍ച്ച ചെയ്ത് വിഷയത്തില്‍ തീരുമാനം ഉണ്ടാക്കുമെന്നും പി കെ നവാസ് പറഞ്ഞു.




