തട്ടുകടയുടെ മറവിൽ മാരക ലഹരി വിൽപ്പന കരിക്കോട്ടക്കരി സ്വദേശി ഇരിട്ടി പോലീസിന്റെ പിടിയിൽ

ഇരിട്ടി: മയക്കുമരുന്ന് മാഫിയകൾക്കെതിരെ പോലീസ് ശക്തമാക്കിയ ‘ഓപ്പറേഷൻ തൂഫാൻ’ ദൗത്യത്തിൽ ബാഗ്ലൂരിൽ നിന്നും കേരളത്തിലേക്ക് മാരക ലഹരി മരുന്നായ മെത്താംഫെറ്റാമിൻ കടത്തുകേസിലെ പ്രധാന സൂത്രധാരൻ അറസ്റ്റിൽ. കരിക്കോട്ടക്കരി വളയംങ്കോട് സ്വദേശിയും ഇരിട്ടി ടൗണിൽ തട്ടുകട നടത്തിവരുന്ന ആളുമായ ഫിദാമൻസിലിൽ ടി. ഫസലുദ്ദീനെ (44) ആണ് ഇരിട്ടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി. സിജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കേസിലെ മറ്റൊരു പ്രതിയായ ഡെന്നി എബ്രഹാമിനെ കഴിഞ്ഞ മാസം പോലീസ് മെത്താം ഫിറ്റമിൻ സഹിതം അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി നടത്തിയ ചോദ്യം ചെയ്യലിൽ നിന്നാണ് ഫസലുദ്ദിനെക്കുറിച്ചുള്ള നിർണ്ണായക വിവരം ലഭിക്കുന്നത്. തുടർന്ന് പ്രതികളുടെ ഫോൺ കോളുകളും, ബാങ്ക് അക്കൗണ്ട് ഇടപാടുകളും കേന്ദ്രീകരിച്ച് ഇരിട്ടി പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് അന്തർ സംസ്ഥാന ലഹരി ശൃംഖലയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
ഡെന്നി എബ്രഹാമിനെ ചോദ്യം ചെയ്തതിൽ നിന്നും വിദഗ്ദമായ അന്വേഷണത്തിൽ നിന്നും ഫസലുദ്ദീൻ പലതവണകളായി ബാഗ്ലൂരിൽ നിന്നും മെത്താംഫെറ്റാമിൻ കേരളത്തിലേക്ക് കടത്തിയതായി കണ്ടെത്തി. പിടിയിലായ ഫസലുദ്ദീൻ ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ് എന്ന് പോലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി. ജില്ലാ പോലീസ് മേധാവി ഉമേഷ് ഗോയൽ ഐ പി എസ് ൻറെ പ്രത്യേക നിർദ്ദേശ പ്രകാരം ഇരിട്ടി ഇൻസ്പെക്ടർ വി.സിജിത്തിന്റെ നേതൃത്വത്തിലുള്ള ഇരിട്ടി പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ പി.കെ. വിജയൻ, എ എസ് ഐ ബിജു, സീനിയർ സിവിൽ പോലീസ് ഓഫിസർ ഷിഹാബ് എന്നിവരടങ്ങുന്ന പ്രത്യേക പോലീസ് സംഘമാണ് പരിശോധനയ്ക്കും അറസ്റ്റിനും നേതൃത്വം നൽകിയത്.
ഫസലുദ്ധീനെക്കുറിച്ച് വിവരം ലഭിക്കുന്നത് ഡെന്നി എബ്രഹാമിനെ ചോദ്യം ചെയ്തപ്പോൾ
ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് ടീമിനും ഇരിട്ടി പോലീസിനും ലഭിച്ച രഹസ്യവിവരത്തിൻറെ അടിസ്ഥാനത്തിൽ കഴിഞ്ഞ മാസം 22 ന് വൈകുന്നേരം നടത്തിയ വാഹന പരിശോധനയിൽ നിരോധിത ലഹരിമരുന്നായ മെത്താംഫെറ്റാമിനുമായി ഇരിട്ടി പടിയൂർ സ്വദേശി ഡെന്നി എബ്രഹാം അറസ്റ്റിലായിരുന്നു. ബംഗളൂരുവിൽ നിന്നും ഇരിട്ടിയിലേക്ക് വരികയായിരുന്ന ആര്യ ട്രാവൽസ് ബസ് തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിലാണ് നിരോധിത ലഹരിമരുന്നായ മെത്താംഫെറ്റാമിൻ അടക്കം പടിയൂർ സ്വദേശി ഡെന്നി എബ്രഹാം പിടിയിലാകുന്നത്. അറസ്റ്റിലായ ഡെന്നി അബ്രഹാമിനെ ചോദ്യം ചെയ്തപ്പോഴാണ് ബംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് മയക്കുമരുന്നുകൾ കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയായ ഫസലുദ്ദീനെക്കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ ഫസലുദ്ദീനും പിടിയിലായത്.
2006- ൽ ടാക്സി ഡ്രൈവറായി സൗദി അറേബ്യയിൽ ജോലി ചെയ്യവേ മംഗലാപുരം സ്വദേശിയായ അഷറഫ് (23) എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ഫസലുദ്ദീൻ പ്രതിയായിരുന്നു. ഈ കേസിൽ 10 വർഷത്തോളം സൗദിയിലെ ജയിലിൽ കഴിഞ്ഞ ഇയാൾ ഒടുവിൽ സന്നദ്ധ സംഘടനകൾ ഇടപെട്ട് 80 ലക്ഷം രൂപ മോചനദ്രവ്യം നൽകിയിട്ടാണ് നാട്ടിലേക്ക് മടങ്ങിയത്.
2023- ൽ ബാംഗ്ലൂരിൽ സുഹൃത്തിൻറെ ചായകടയിൽ ജോലി ചെയ്യുന്നതിനിടെ 50 കിലോ കഞ്ചാവ് വിൽപന നടത്തിയതിന് ബാംഗ്ലൂരിലെ ഒളിമാവൂർ പോലിസ് സ്റ്റേഷനിൽ ഇയാൾ അറസ്റ്റിലായി. തുടർന്ന് 3 വർഷത്തോളം ബാംഗ്ലൂർ ജയിലിൽ കഴിഞ്ഞ ഇയാൾ ഈ കഴിഞ്ഞ 2026 ജനുവരിയിലാണ് ജയിൽ മോചിതനായി നാട്ടിലെത്തിയത്.
ബംഗളൂരുവിലെ ജയിലിൽ നിന്നും ഇറങ്ങിയ ശേഷം ഇരിട്ടി ടൗണിൽ തട്ടുകട നടത്തിവരികയായിരുന്നു ഫസലുദ്ദീൻ. 3 വർഷം ബംഗളൂരു ജയിലിൽ കിടന്നപ്പോഴാണ് വൻകിട മയക്കുമരുന്ന് മാഫിയയുമായി ബന്ധം സ്ഥാപിച്ചത് എന്ന് പോലീസ് കണ്ടെത്തി. തട്ടുകട മറയാക്കി ഇയാൾ മെത്താംഫെറ്റാമിൻ ഉൾപെടെയുള്ള മാരക ലഹരി വസ്തുക്കൾ വ്യാപകമായി വിറ്റഴിച്ചു. ഇരിട്ടിയിൽ മാത്രമല്ല തളിപ്പറമ്പ്, മട്ടന്നൂർ തുടങ്ങിയ മേഖലകളിൽ നിന്നുള്ള ഉപഭോക്താക്കളും ഏജൻറ് മാരും ഫസലുദ്ദീനെ തേടി തട്ടുകടയിൽ എത്തിയിരുന്നതായും ഇവർക്ക് വൻതോതിൽ മെത്താംഫെറ്റാമിൻ കൈമാറിയിരുന്നതായും പോലീസ് കണ്ടെത്തി. ഇരിട്ടി പോലീസിൻെറ രഹസ്യ നിരീക്ഷണത്തിനൊടുവിലാണ് പ്രതി വലയിലാകുന്നത്.
ലഹരി മാഫിയയുടെ പ്രധാന കണ്ണികളായ പ്രതികളെ സഹായിച്ചവരേയും ഇവർക്ക് സാമ്പത്തിക സഹായം നൽകിയവരേയും കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ടെന്നും ഇവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായും ഇരിട്ടി പോലീസ് പറഞ്ഞു.




