വ്യാജമദ്യ ദുരന്തത്തിൽ അന്വേഷണ സംഘത്തെ ബീഹാറിലേക്ക് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. ബീഹാർ മദ്യ ദുരന്തത്തിൽ ഇതുവരെ 82 പേരാണ് മരിച്ചത്. മരിച്ചവർക്ക് പുറമേ 25 പേർക്ക് കാഴ്ച നഷ്ടപെട്ടു. ബീഹാറിലെ സരണ്‍ ജില്ലയിൽ മാത്രം 74 മരണം റിപ്പോർട്ട് ചെയ്തു.
30 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ഇതിൽ 12 പേരുടെ നില ഗുരുതരമാണ്. മരണ സംഖ്യ വിവിധ ജില്ലകളിൽ ഉയർന്നതോടെ എല്ലാ പോലീസ് സ്റ്റേഷനുകളിലും അനധികൃത മദ്യവിൽപന സംബന്ധിച്ച് അന്വേഷണം കർശനമാക്കാൻ സർക്കാർ നിർദേശിച്ചു. ജുഡീഷൽ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷം ആവശ്യപെടുന്നത്.
വിഷമദ്യം കുടിച്ച് മരിച്ചവരുടെ യഥാർഥ വിവരങ്ങൾ നിതീഷ് കുമാർ സർക്കാർ പുറത്ത് വിടാത്തതാണെന്നും എൽജെപി നേതാവ് ചിരാഗ് പാസ്വാൻ ആരോപിച്ചു. അനധികൃത മദ്യ വിൽപനയുമായി ബന്ധപ്പെട്ട് 213 പേരാണ് ബിഹാറിൽ അറസ്റ്റിലായത്. മദ്യ ദുരന്തത്തിൽ വിശദീകരണം നൽകണമെന്ന് ആവശ്യപെട്ട് ബിജെപി നേതാക്കൾ പാർലമെന്റിലും പ്രതിഷേധിച്ചിരുന്നു.