Uncategorized

കണ്ണൂര്‍ സര്‍വകലാശാലയിലും ചാന്‍സലറുടെ കടുംവെട്ട്; ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ സിന്‍ഡിക്കേറ്റ് പട്ടിക വെട്ടി

കണ്ണൂര്‍: കേരള സര്‍വകലാശാലയ്ക്ക് പിന്നാലെ കണ്ണൂര്‍ സര്‍വകലാശാലയിലും സിന്‍ഡിക്കേറ്റിനെ വെട്ടി ചാന്‍സലറുടെ അസാധാരണ നീക്കം. ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനത്തില്‍ സിന്‍ഡിക്കേറ്റ് നല്‍കിയ പട്ടിക വെട്ടിയാണ് ചാന്‍സലറുടെ ഇടപെടല്‍. 59 ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ ഉത്തരവാണ് ചാന്‍സിലറുടെ നിര്‍ദേശപ്രകാരം ഇറക്കിയിരിക്കുന്നത്. സിന്‍ഡിക്കേറ്റ് നല്‍കിയ പട്ടിക തിരുത്തിയാണ് പുതിയ പട്ടിക ഇറക്കിയത്.
ഇന്നലെയാണ് സര്‍വകലാശാല രജിസ്ട്രാര്‍ ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ബിജെപി അനുഭാവമുള്ള അധ്യാപകരെ ഉള്‍ക്കൊള്ളിച്ചെന്നും ആക്ഷേപമുണ്ട്. സിന്‍ഡിക്കേറ്റ് യോഗം വിളിച്ച് ചേര്‍ക്കാന്‍ വിസി തയ്യാറാകുന്നില്ലെന്നും പരാതി ഉയരുന്നു. സിന്‍ഡിക്കേറ്റ് യോഗം വിളിച്ചു ചേര്‍ത്തിട്ട് ഏകദേശം നാല് മാസത്തോളം പിന്നിട്ടെന്നാണ് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പറയുന്നത്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ സിന്‍ഡിക്കേറ്റ് പുനസംഘടിപ്പിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ ഇത് സംബന്ധിച്ചും തുടര്‍ നടപടികള്‍ നടന്നിട്ടില്ലഓരോ ബോര്‍ഡ് ഓഫ് സ്റ്റഡീസിലും ഏകദേശം പത്തുപേരെന്ന കണക്കില്‍ 600ലധികം പേരുകളുള്ള പട്ടികയാണ് പുറത്തിറക്കിയിരിക്കുന്നത്. ഇതില്‍ ബിജെപി അംഗങ്ങളെ കുത്തിനിറയ്ക്കാനാണ് ചാന്‍സലര്‍ സിന്‍ഡിക്കേറ്റ് പട്ടിക തിരുത്തിയതെന്നാണ് ഇടത് സംഘടനകള്‍ ഉന്നയിക്കുന്ന ആരോപണം. അതിന് പുറമേ കണ്ണൂര്‍ സര്‍വകലാശാലയുടെ പരിധിയില്‍ വരുന്ന കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ എല്ലാ മേഖലകളില്‍ നിന്നുമുള്ള അദ്ധ്യാപകരേയും ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ആരോപണമുണ്ട്. ചില പ്രത്യേക താല്‍പര്യങ്ങള്‍ വെച്ച് പ്രത്യക കോളേജുകളില്‍ നിന്ന് മാത്രം അദ്ധ്യാപകരെ ഉള്‍ക്കൊള്ളിച്ചെന്നും ആക്ഷേപമുണ്ട്. പിജി വിഭാഗത്തിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ പോലും പിജി ഇല്ലാത്ത കോളേജുകളില്‍ നിന്ന് അദ്ധ്യാപരെ ഉള്‍പ്പെടുത്തിയന്നടക്കം ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം ചാന്‍സലറുടെ നടപടിയില്‍ പ്രതികരണവുമായി കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം എന്‍ സുകന്യ രംഗത്ത് വന്നു. ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനത്തില്‍ സിന്‍ഡിക്കേറ്റ് നല്‍കിയ പട്ടിക ചാന്‍സലര്‍ അട്ടിമറിച്ചെന്നാണ് ആരോപണം. നിലവിലെ സിന്‍ഡിക്കേറ്റിന്റെ അവകാശങ്ങളെ അട്ടിമറിച്ചു. ബോര്‍ഡ് ഓഫ് സ്റ്റഡീസിന്റെ അപ്പോയിന്റിങ് അതോറിറ്റി സിന്‍ഡിക്കേറ്റാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. മെയ് 22ന് ശേഷം സിന്‍ഡിക്കേറ്റ് യോഗം വിളിച്ചു ചേര്‍ത്തിട്ടില്ല. സിന്‍ഡിക്കേറ്റ് കൊടുത്ത ഭൂരിപഷം ആളുകളേയും തിരസ്‌കരിച്ചു. ചാന്‍സലര്‍ നടത്തുന്നത് സംഘപരിവാര്‍ അനുകൂലികളെ തിരുകി കയറ്റാനുള്ള ശ്രമമാണെന്നും അവര്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button