Uncategorized

അപകടം പതിയിരിക്കുന്നു… ജലസമൃദ്ധമായ കുംഭാവുരുട്ടി വെള്ളച്ചാട്ടം സഞ്ചാരികൾക്കായി തുറന്നു; സുരക്ഷാ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയില്ല

പുനലൂർ: കാലവർഷം കനത്തതോടെ ജലസമൃദ്ധമായ അച്ചൻകോവിൽ കുംഭാവുരുട്ടി വെള്ളച്ചാട്ടം സഞ്ചാരികൾക്കായി തുറന്നുനൽകി. വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള വെള്ളച്ചാട്ടം തുറന്ന ആദ്യദിനം തന്നെ നൂറുകണക്കിന് വിനോദസഞ്ചാരികളാണ് ഇവിടേക്ക് ഒഴുകിയെത്തിയത്. ഇതിൽ ഭൂരിഭാഗവും അയൽസംസ്ഥാനമായ തമിഴ്നാട്ടിൽ നിന്നുള്ളവരായിരുന്നു. ആദ്യദിവസം തന്നെ അരലക്ഷത്തിലധികം രൂപയുടെ വരുമാനമാണ് ടിക്കറ്റ് ഇനത്തിൽ വനംവകുപ്പിന് ലഭിച്ചത്. നേരത്തെ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിലുണ്ടായ ശക്തമായ വെള്ളപ്പാച്ചിലിൽ സഞ്ചാരികളുടെ ജീവൻ വരെ പൊലിഞ്ഞിട്ടുള്ളതാണ്. ഈ സാഹചര്യത്തിൽ, അപകടസാധ്യത മുൻകൂട്ടി കണ്ട് സുരക്ഷാ മുന്നൊരുക്കങ്ങൾ കൃത്യസമയത്ത് പൂർത്തിയാക്കാത്തതിനെതിരെ വിനോദസഞ്ചാരികൾക്കിടയിലും നാട്ടുകാർക്കിടയിലും പ്രതിഷേധം ശക്തമാണ്.

സഞ്ചാരികളുടെ കടുത്ത തിരക്ക് നിയന്ത്രിക്കുന്നതിനായി ഓൺലൈൻ ടിക്കറ്റ് സംവിധാനം വഴി പ്രവേശനം നിജപ്പെടുത്താനാണ് വനം വകുപ്പ് അധികൃതർ ശ്രമിക്കുന്നത്. നിലവിൽ ഒരു ദിവസം പരമാവധി 800 സഞ്ചാരികൾക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയിട്ടുണ്ട്. കിലോമീറ്ററുകൾ സഞ്ചരിച്ച് നേരിട്ടെത്തി ടിക്കറ്റെടുക്കാൻ ശ്രമിക്കുന്നവർക്ക്, എണ്ണം തികഞ്ഞാൽ നിരാശരായി മടങ്ങേണ്ടി വരുന്നത് പതിവായിരുന്നു. ഇതിനൊരു ശാശ്വത പരിഹാരമെന്ന നിലയിലാണ് ഓൺലൈൻ ബുക്കിങ് പ്രോത്സാഹിപ്പിക്കുന്നത്. ഓൺലൈൻ വഴി ടിക്കറ്റെടുത്തു വരുന്നവർക്ക് ക്യൂ നിൽക്കാതെ നിശ്ചിത സമയക്രമത്തിൽ വെള്ളച്ചാട്ടത്തിൽ ഇറങ്ങാൻ സാധിക്കും.

അതേസമയം, സീസൺ ആരംഭിച്ചിട്ടും വെള്ളച്ചാട്ടത്തിന് സമീപം ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാത്തത് വ്യാപകമായ പരാതികൾക്കിടയാക്കുന്നുണ്ട്. കുംഭാവുരുട്ടിയിലെ അപകടങ്ങൾ ഒഴിവാക്കുന്നതിനായുള്ള സുരക്ഷാ ക്രമീകരണങ്ങൾക്കായി ചെറുകിട ജലസേചന വകുപ്പിന് വനം വകുപ്പ് 20 ലക്ഷം രൂപ കൈമാറിയിരുന്നു. എന്നാൽ മൺസൂൺ സീസൺ തുടങ്ങുന്നതിന് മുൻപ് ഈ ജോലികൾ ആരംഭിക്കാൻ അധികൃതർ തയ്യാറാകാത്തത് കടുത്ത വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button