നഗരങ്ങളിലെ കെട്ടിട നിർമാണത്തിനായി ഇറക്കിയ പുതുക്കിയ ഉത്തരവിൽ 2018നോ അതിനു മുൻപോ അപേക്ഷിച്ചവർ കുരുക്കിൽ. കെട്ടിട നിർമാണ അനുമതി, പുതുക്കൽ, അനുമതി ദീർഘിപ്പിക്കൽ, ക്രമപ്പെടുത്തൽ, ഒക്കുപ്പെൻസി സർട്ടിഫിക്കറ്റ് തുടങ്ങിയ സേവനങ്ങൾ ഐബിപിഎംഎസ് സോഫ്റ്റ്വേർ മുഖേനെ മാത്രമെ നൽകാവൂ എന്ന നഗരകാര്യ വകുപ്പിന്റെ ഉത്തരവിലാണ് ഒരു വിഭാഗം ജനങ്ങൾക്ക് ആശങ്ക. 2018നോ അതിനു മുൻപോ കെട്ടിടം നിർമിച്ചവർ കെട്ടിടം പുതുക്കുന്നതിനോ ക്രമപ്പെടുത്താനോ മറ്റ് ആവശ്യങ്ങൾക്കോ സാങ്കേതിക കുരുക്കുകളെത്തുടർന്ന് അപേക്ഷിക്കാൻ പോലും കഴിയാത്ത സ്ഥിതിയിലായി.
സോഫ്റ്റ്വേർ മുഖേന മാത്രമേ പുതുക്കലിനും മറ്റു നടപടികൾക്കും അപേക്ഷിക്കാൻ കഴിയൂവെന്നാണ് ഉത്തരവിൽ പറയുന്നത്. എന്നാൽ, ഇതിന്റെ ബാക്കപ്പ് ഫയലുകൾ ലഭ്യമല്ലാത്തതാണ് പ്രശ്നം. 2009 മുൽ 2013 മുതൽ ബിബിഎംഎസ് സോഫ്റ്റ്വേർ വഴിയും 2013 മുതൽ 18 വരെ സങ്കേതം വഴിയുമാണ് കെട്ടിട നിർമാണ അപേക്ഷ സ്വീകരിച്ചിരുന്നത്. ഈ കാലഘട്ടത്തിൽ അപേക്ഷ നൽകിയവർക്ക് പുതുക്കൽ, അനുമതി ദീർഘിപ്പിക്കൽ, ക്രമപ്പെടുത്തൽ, ഒക്കുപ്പെൻസി തുടങ്ങിയ നടപടിക്രമങ്ങൾക്ക് ഇപ്പോഴത്തെ ഐബിപിഎംഎസ് വഴി രേഖകൾ നൽകാൻ കഴിയില്ല.
മുൻപ് ഏത് സോഫ്റ്റ്വേർ മുഖേനെയാണോ അപേക്ഷിച്ചത് അതുവഴി മാത്രമേ പുതിയ അപേക്ഷ നൽകാനാകൂ.അങ്ങനെ വരുന്പോൾ ഇത്തരം അപേക്ഷകർക്ക് മാന്വൽ രീതി മാത്രമേ അവലംബിക്കാനാകൂ. അതു പറ്റില്ലെന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്. നിലവിൽ 2018ന് ശേഷം 84 മുൻസിപ്പാലിറ്റികളിലും അഞ്ച് കോർപറേഷനുകളിലും 3000 ചതുരശ്ര അടി വരെയുള്ള കെട്ടിടങ്ങൾക്കുള്ള അനുമതി ഐബിപിഎംഎസിലൂടെയാണ് സ്വീകരിക്കുന്നത്.
ആദ്യഘട്ടമായി തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കണ്ണൂർ, ആലപ്പുഴ, പാലക്കാട്, ഗുരുവായൂർ നഗരസഭകളിൽ അപേക്ഷ സ്വീകരിക്കുന്നത് ഐബിപിഎംഎസ് സോഫ്റ്റ്വേറിലൂടെ മാത്രമാകണമെന്നാണ് ഉത്തരവ് പറയുന്നത്. മറ്റു നഗരസഭകളിൽ രണ്ടാംഘട്ടമായി നടപ്പാക്കും.