കാർഷിക ഉത്പാദന വർധനവു ലക്ഷ്യമിട്ട് കാർഷിക പന്പുസെറ്റുകൾ സൗരോർജത്തിലേക്കു മാറ്റുന്ന നടപടികൾ വേഗത്തിലാക്കാൻ സർക്കാർ. വൈദ്യുതി എത്താത്ത പാടങ്ങളിലും മലയോര മേഖലയിലെ കൃഷിയിടങ്ങളിലുമാകും ആദ്യഘട്ടത്തിൽ സൗരോർജ പന്പുസെറ്റുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സബ്സിഡിയോടെയാണ് പദ്ധതി സംസ്ഥാനത്തു നടപ്പാക്കുന്നത്. അനെർട്ടാണ് സംസ്ഥാനത്തെ പദ്ധതി നിർവഹണ ഏജൻസി. 37 സൗരോർജ കന്പനികളെ സർക്കാരിന്റെ അംഗീകൃത പട്ടികയിൽ ഉൾപ്പെടുത്തി. കർഷകർക്ക് ആവശ്യമുള്ള കന്പനികളെ തെരഞ്ഞെടുക്കാം.
നേരത്തേ ഏതാനും സോളാർ കന്പനികളെ മാത്രമേ ലിസ്റ്റ് ചെയ്തിരുന്നുള്ളു. കാർഷിക ജലസേചനത്തിനായി ഡീസൽ അടക്കമുള്ള പന്പുസെറ്റുകൾ ഉപയോഗിച്ചിരുന്നവർക്ക് സൗരോർജത്തിലേക്കു മാറ്റിസ്ഥാപിക്കാൻ ആവശ്യമായി വരുന്ന തുകയുടെ 60 ശതമാനം സബ്സിഡിയായി ലഭ്യമാക്കുമെന്നു മന്ത്രി കെ. കൃഷ്ണൻകുട്ടി ദീപികയോടു പറഞ്ഞു.
കാർഷികോത്പാദന വർധനവാണ് സർക്കാർ ലക്ഷ്യമിടുന്നത്.വൈദ്യുതി എത്തിക്കാൻ കഴിയാത്തതും ലൈൻ വലിക്കാൻ വനം വകുപ്പ് സാങ്കേതിക തടസം പറയുന്നതുമായ മേഖലകളിൽ ഡീസൽ പന്പുസെറ്റുകൾ ഉപയോഗിച്ചാണ് കർഷകർ നനയ്ക്കുന്നത്. ഇതിന് ഏറെ ചെലവുവരും. അതിനാൽ വിളകളിൽ നിന്നുള്ള ഉത്പാദനം ഒരുപരിധിവരെ കുറവായിരിക്കും. ജലസേചനം കൃത്യമായാൽ നാണ്യവിളകൾ അടക്കമുള്ള കാർഷിക വിഭവങ്ങളുടെ ഉത്പാദനം വർധിപ്പിക്കാനാകും. ഇതുവഴി കർഷകരുടെ വരുമാനം കൂടി വർധിപ്പിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
വ്യക്തിഗത കർഷകരുടെ കാർഷിക പന്പ് സൗരോർജത്തിലേക്കു മാറ്റുന്നതിന് ഗ്രിഡ്ബന്ധിത സൗരോർജ നിലയം സ്ഥാപിക്കുന്നതിനുള്ള നടപടികൾക്കും തീരുമാനമായി. വ്യക്തിഗത കർഷകർക്കൊപ്പം ഗ്രൂപ്പ് ഫാമിംഗ് നടത്തുന്നവർക്കും പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കും. കേന്ദ്ര സർക്കാർ 2019ൽ ആരംഭിച്ച പിഎം കുസും (പ്രധാനമന്ത്രി കിസാൻ ഊർജ സുരക്ഷാ പദ്ധതി) പ്രകാരമാണു സംസ്ഥാനത്തും സോളാർ പന്പു സെറ്റ് പദ്ധതി നടപ്പാക്കുന്നത്.
പാലക്കാട്ട് സോളാർ കോൾഡ് സ്റ്റോറേജ്
പഴങ്ങളും പച്ചക്കറികളും സംഭരിക്കുന്നതിനും ഏറെക്കാലം കേടുകൂടാതെ സൂക്ഷിക്കുന്നതിനുമായി എട്ട് എംടി കപ്പാസിറ്റിയുള്ള സോളാർ അധിഷ്ഠിത കോൾഡ് സ്റ്റോറേജ് സംവിധാനം പാലക്കാട്ടു സ്ഥാപിക്കും. മത്സ്യബന്ധന ബോട്ടുകളിൽ അനുബന്ധ വൈദ്യുത ആവശ്യങ്ങൾ നിറവേറ്റുന്നതിന് സോളാർ വിൻഡ് ഹൈബ്രിഡ് പവർ പ്ലാന്റുകൾ സ്ഥാപിക്കാനും ഉന്നതതല യോഗത്തിൽ ധാരണയായി.
തിരുവനന്തപുരം നഗരം സോളാർ സിറ്റിയാക്കും
തലസ്ഥാന നഗരത്തെ സോളാർ സിറ്റിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി നഗരത്തിലെ എല്ലാ വീടുകളിലും സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കും. എല്ലാ സർക്കാർ കെട്ടിടങ്ങളിലും റെസ്കോ മോഡിൽ സോളാർ പ്ലാന്റ് സ്ഥാപിക്കും.