കണ്ണൂർ: കാട്ടുപന്നികളെ തുരത്താൻ ചെത്തിക്കൊടുവേലിയിലൂടെ സാധിക്കുമെന്ന് കൃഷിവകുപ്പ്. കൃഷിയിടത്തിൽ ഇതിന്റെ തൈകൾ നട്ടുപിടിപ്പിച്ചാണ് പ്രതിരോധം. ഈ ചെടിയുടെ ചുവട്ടിൽനിന്ന് കാട്ടുപന്നികൾ മണ്ണു നീക്കുന്പോൾ ഇതിന്റെ കിഴങ്ങിൽനിന്ന് നീരൊഴുകും. ഈ നീര് പന്നിയുടെ മൂക്കിന്റെ നേർത്ത ഭാഗത്ത് പൊള്ളലിന് സമാനമായ ആഘാതം സൃഷ്ടിക്കും. നേരത്തെ ഈ പരീക്ഷണം നടത്തി വിജയിച്ച കർഷകർ കണ്ണൂർ ജില്ലയിലുണ്ട്.
കൃഷിവകുപ്പ് നടത്തിയ നിരീക്ഷണത്തിലും ചെത്തിക്കൊടുവേലി ഫലപ്രദമാണെന്ന് വ്യക്തമായി. ഇതോടെ ചെത്തിക്കൊടുവേലി കൃഷി വ്യാപിപ്പിക്കാൻ തൈകളുണ്ടാക്കി വില്പന നടത്തുകയാണ് പാലയാട് കോക്കനട്ട് നഴ്സറി. 12 രൂപ നിരക്കിലാണ് വില്പന. ചെടിയുടെ കിഴങ്ങ് ഔഷധഗുണമുള്ളതാണ്. ആയുർവേദ മരുന്നുണ്ടാക്കുന്ന സ്ഥാപനങ്ങൾക്ക് ഇവ വില്പന നടത്താനും കർഷകർക്ക് കഴിയും. കിഴങ്ങ് ചുണ്ണാമ്പ് വെള്ളത്തിൽ ശുദ്ധീകരിച്ചാണ് ഉപയോഗിക്കുക. പന്നികളെ പ്രതിരോധിക്കുന്നതിനൊപ്പം അധികവരുമാനവും ലഭിക്കുന്നതിനാൽ തൈകൾക്ക് ആവശ്യക്കാരേറെയാണ്. കൃഷിക്കായി മൂപ്പെത്താത്ത തണ്ടുകളാണ് നട്ടുപിടിപ്പിക്കേണ്ടത്. അഞ്ചുവർഷത്തോളം നിലനിൽക്കുന്ന ഇവയ്ക്ക് കാര്യമായ വളപ്രയോഗവും ആവശ്യമില്ല. തൈകളുടെ ഉത്പാദനം ആവശ്യാനുസരണം വർധിപ്പിക്കുമെന്ന് പാലയാട് ഫാമിന്റെ ചുമതലയുള്ള കൃഷി അസിസ്റ്റന്റ് ഡയറക്ടർ ബിജു ജോസഫ് പറഞ്ഞു.
previous post