Uncategorized

ഇടുക്കിയിലെ അഡ്വഞ്ചർ ടൂറിസം കേന്ദ്രങ്ങളിൽ തിരക്കേറുന്നു; സുരക്ഷയെ സംബന്ധിച്ച അന്വേഷണം എങ്ങുമെത്തിയില്ല

ഇടുക്കി: സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾ നിയമാനുസൃതമായാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്താൻ ജില്ലാ കലക്ടർ പ്രഖ്യാപിച്ച അന്വേഷണം എങ്ങുമെത്താത്തതിനിടെ, ഇടുക്കി ജില്ലയിൽ അഡ്വഞ്ചർ ടൂറിസം കേന്ദ്രങ്ങളിൽ തിരക്കേറുന്നു. ഫെബ്രുവരിയിൽ സംയുക്ത പരിശോധനയ്ക്കായി രൂപീകരിച്ച സമിതി ഇതേവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. സുരക്ഷയും അനുമതികളും സംബന്ധിച്ച ചോദ്യങ്ങൾ നിലനിൽക്കുമ്പോഴാണ് അവധി സീസണിൽ കേന്ദ്രങ്ങളിലേക്ക് സഞ്ചാരികൾ ഒഴുകുന്നത്.
കഴിഞ്ഞ നവംബറിൽ വിനോദസഞ്ചാരികളായെത്തിയ കുടുംബം ആനച്ചാലിലെ സ്കൈ ഡൈനിങ്ങിൽ കുടുങ്ങിയതോടെയാണ് ജില്ലയിലെ അഡ്വഞ്ചർ ടൂറിസം മേഖലയിൽ വിശദമായ പരിശോധന നടന്നത്. പഞ്ചായത്ത് സെക്രട്ടറിമാർ കലക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ അനുമതിയില്ലാതെയാണ് ഭൂരിഭാഗം സ്ഥാപനങ്ങളും പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി. പിന്നാലെ നടപടികൾക്കായി ദുരന്തനിവാരണ വിഭാഗം, പിഡബ്ല്യുഡി, ടൂറിസം വകുപ്പ്, ഡിടിപിസി, സാങ്കേതിക വിദഗ്‌ധർ എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക സമിതി രൂപീകരിച്ചു. എന്നാൽ സമിതിയുടെ നേതൃത്വത്തിൽ പരിശോധനയോ നടപടികളോ ഉണ്ടായില്ല. മാസങ്ങൾ പിന്നിട്ട് അവധിക്കാലം എത്തിയപ്പോൾ അഡ്വഞ്ചർ ടൂറിസം കേന്ദ്രങ്ങളിൽ വൻതിരക്കാണ്.
കുറഞ്ഞകാലം കൊണ്ട് ഹൈറേഞ്ചിലെ പ്രധാന ടൂറിസം സാധ്യതകളിൽ ഒന്നായി അഡ്വഞ്ചർ ടൂറിസം മാറിയിട്ടുണ്ട്. തെരഞ്ഞെടുപ്പുകളും എസ്ആർ പ്രവർത്തനങ്ങളും സമിതിയുടെ പ്രവർത്തനത്തെ വൈകിപ്പിച്ചു എന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്നാൽ സുരക്ഷാ മാനദണ്ഡങ്ങൾ നിശ്ചയിച്ച് ഇത്തരം സ്ഥാപനങ്ങളെ നിയന്ത്രിക്കേണ്ടത് അടിയന്തര പ്രാധാന്യമുള്ള വിഷയമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button