ഡോ. വന്ദനദാസ് കൊലക്കേസ്; ശിക്ഷാവിധി ഇന്ന്

കൊല്ലം: ഡോക്ടർ വന്ദനദാസ് കൊലക്കേസിൽ കോടതി കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയ പ്രതി സന്ദീപിന്റെ ശിക്ഷാവിധി ഇന്ന്. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിക്കുന്നത്. പ്രതിക്ക് പരമാവധി ശിക്ഷ നൽകണം എന്നതാണ് പ്രോസിക്യൂഷൻ വാദം. വിധി കേൾക്കാൻ വന്ദനയുടെ മാതാപിതാക്കൾ കോടതിയിൽ എത്തും.
2023 മെയ് 10ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് ഡോക്ടർ വന്ദന ദാസിനെ കൊലപെടുത്തിയ കേസിൽ പ്രതി കുടവട്ടൂർ സ്വദേശി സന്ദീപ് കുറ്റക്കാരൻ ആണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം, വധശ്രമം, സ്ത്രീകൾക്ക് എതിരെ ഉള്ള അതിക്രമം ഉൾപ്പെടെ പോലീസ് ചുമത്തിയ കുറ്റങ്ങളിൽ എല്ലാം പ്രതി കുറ്റക്കാരൻ എന്നാണ് കോടതിയുടെ കണ്ടെത്തൽ. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിൽ പ്രോസിക്യൂഷനും പ്രതിഭാഗവും വാദങ്ങൾ അവതരിപ്പിക്കും. പ്രതിക്ക് പറയാൻ ഉള്ളതും കോടതി കേൾക്കും. ഇതിനെല്ലാം ശേഷം ആയിരിക്കും ശിക്ഷാവിധി പറയുക.
സന്ദീപിന് പരമാവധി ശിക്ഷ തന്നെ നൽകണം എന്നതാണ് പ്രോസിക്യൂഷൻ്റെ ആവശ്യം. ഇരട്ട ജീവപര്യന്തം വരെ പ്രതിക്ക് ലഭിക്കാനാണ് സാധ്യത. സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമം ഉൾപ്പടെ ചുമത്തിയിട്ടുള്ളത് കൊണ്ട് പ്രതിക്ക് ശിക്ഷയിൽ ഇളവ് ലഭിക്കാനും സാധ്യതയില്ല. കരുതികൂട്ടി ചെയ്‌തത് അല്ലെന്നും പെട്ടെന്ന് ഉണ്ടായ മാനസിക പ്രശ്നങ്ങളെ തുടർന്നാണ് അതിക്രമം നടത്തിയത് എന്നുമാണ് പ്രതിഭാഗം വാദം.
സന്ദീപിന് പ്രശ്‌നങ്ങൾ ഇല്ലെന്ന മെഡിക്കൽ റിപ്പോർട്ട് നേരത്തെ തന്നെ മെഡിക്കൽ ബോർഡ് കോടതിയിൽ ഹാജരാക്കിയിരുന്നു. വിധി കേൾക്കാൻ വന്ദനയുടെ അച്ഛനും അമ്മയും കേസിലെ അന്വേഷണ ഉദ്യോഗസ്ഥരും കോടതിയിൽ എത്തും. സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് പ്രതാപ് ജി.പടിക്കൽ ആണ് പ്രോസിക്യൂഷൻ വേണ്ടി ഹാജരായത്.




