രാത്രി കനാൽ തകർന്നു, ഒഴുകിപ്പോയത് ബൈക്കും ഓട്ടോറിക്ഷയും ഉൾപ്പെടെ, വീടുകൾ കുറവായതിനാൽ വൻ ദുരന്തം ഒഴിവായി

കൊല്ലം: ഓടനാവട്ടം കളപ്പിലയിൽ കനാൽ തകർന്ന് വൻ കൃഷിനാശം. രണ്ട് ബൈക്കും ഒരു ഓട്ടോ റിക്ഷയും ഒഴുകിപ്പോയി. ഞായറാഴ്ച രാത്രി 8.30 ഓടെ കളപ്പില വേട്ടക്കോട് നിരപ്പ് വിളയിലായിരുന്നു സംഭവം. ഓയൂർ കൊട്ടിയം ഭാഗത്തേക്കും ചെന്നാപ്പാറ, കളപ്പില, നിരപ്പുവിള എന്നിവിടങ്ങളിലും വെള്ളമെത്തിക്കുന്ന കനാലിന്റെ നൂറു മീറ്ററോളം ഭാഗമാണ് തകർന്നത്. ഇതോടെ വെള്ളത്തിന്റെ ഗതി മാറി സമീപത്തെ വയലിലേക്ക് ശക്തിയോടെ കുത്തി ഒഴുകി. സമീപത്ത് വീടുകൾ കുറവായതിനാൽ വൻ ദുരന്തം ഒഴിവായി.
ഏക്കറുകണക്കിന് കൃഷി ഭാഗമാണ് വെള്ളത്തിലായത്. ആയിരക്കണക്കിന് വാഴകൾ വെള്ളം കയറി പൂർണമായും നശിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയവരുടെ വാഹനങ്ങളാണ് ഒഴുക്കിൽപ്പെട്ടത്. പൂയപ്പള്ളി പൊലീസ് എത്തി കനാലിന്റെ സമീപത്ത് നിന്നവരെ അകലേക്ക് മാറ്റി. കനാൽ ഭാഗങ്ങൾ ഇപ്പോഴും ഇടിഞ്ഞു കൊണ്ടിരിക്കുകയാണ്. കൊട്ടാരക്കര സദാനന്ദപുരത്തെ അനുബന്ധ കനാൽ അടച്ചതോടെയാണ് ഒഴുക്കിന്റെ ശക്തി കുറഞ്ഞത്.




