കണ്ണൂർ സിപിഎമ്മിലെ പൊട്ടിത്തെറി; പാർട്ടിക്കെതിരെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ ഗോവിന്ദനെ പുറത്താക്കിയേക്കും

കണ്ണൂർ: തളിപ്പറമ്പ് മണ്ഡലത്തിൽ പാർട്ടിക്കെതിരെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ ഗോവിന്ദനെ സി പി എം പുറത്താക്കിയേക്കും. ഗോവിന്ദന്റെ നാടായ മലപ്പട്ടത്ത് നടക്കുന്ന വിശദീകരണ യോഗത്തിൽ നാളെ എം.വി ജയരാജൻ ആരോപണങ്ങൾക്ക് മറുപടി പറയും.
സ്വന്തം നാട്ടിൽ ടി.കെ ഗോവിന്ദനെതിരെ പാർട്ടി പ്രവർത്തകർ പ്രകടനം നടത്തി. മലപ്പട്ടം ലോക്കൽ കമ്മിറ്റി നടത്തിയ പ്രകടനത്തിന് ടി.കെ ഗോവിന്ദൻ്റെ മരുമകളും ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ടി.കെ സുലേഖ നേതൃത്വം നൽകി.
അതേസമയം, ഗോവിന്ദന്റെ സ്ഥാനാർഥിത്വത്തെ പിന്തുണക്കുന്നതിൽ കോൺഗ്രസ്സ് പ്രവർത്തകരും നേതാക്കളും അതൃപ്തിയിലാണ്. പ്രാദേശിക നേതാക്കൾ ജില്ലാ നേതൃത്വത്തിന് മുന്നിൽ രാജി വെക്കുമെന്ന് അറിയിച്ചു കഴിഞ്ഞു. അതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കണ്ണൂരിലെത്തും. എയർപോർട്ട് മുതൽ പിണറായി വരെ സ്വീകരണം ഒരുക്കിയിട്ടുണ്ട്.
തളിപ്പറമ്പിൽ പി.കെ ശ്യാമളയ്ക്ക് സ്ഥാനാർഥിത്വം നൽകിയതിലുള്ള എതിർപ്പാണ് ടി.കെ ഗോവിന്ദൻ്റെ നീക്കത്തിന് പിന്നിൽ. പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ പിൻഗാമിയായി ഭാര്യയെ തളിപ്പറമ്പിൽ മത്സരിപ്പിക്കുന്നതിൽ അണികൾക്കിടയിൽ വലിയ അമർശം നിലനിൽക്കുന്നതോടെയാണ് ഗോവിന്ദൻ വിമത സ്ഥാനാർഥിത്വം പ്രഖ്യാപിക്കുന്നത്. പാർട്ടി സ്ഥാനാർഥിക്കെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിലൂടെ ഗോവിന്ദൻ വർഗ വഞ്ചന കാണിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി ജയരാജൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ടി.കെ ഗോവിന്ദനുമായി നിരവധി തവണ സംസാരിച്ചെന്നും പാർട്ടിയെ വഞ്ചിക്കരുതെന്ന് ആവശ്യപ്പെട്ടതായും ജയരാജൻ പ്രതികരിച്ചു.




