കാസര്‍കോടിന് വേണ്ടത് സ്വന്തം സ്ഥാനാര്‍ത്ഥിയെ, ഇറക്കുമതി ഇവിടെ വേണ്ട’; കെ എം ഷാജിക്കെതിരെ പോസ്റ്റർ

കാസർകോട്: മുസ്‌ലിം ലീഗ് നേതാവ് കെ എം ഷാജിക്കെതിരെ കാസർകോട് പോസ്റ്ററുകൾ. കെ എം ഷാജി കാസർകോട് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പോസ്റ്റർ. ജില്ലയ്ക്ക് വേണ്ടത് കാസര്‍കോടിന്റെ സ്വന്തം സ്ഥാനാര്‍ത്ഥിയെയാണ്. ഇറക്കുമതി സ്ഥാനാർത്ഥി ഇവിടെ വേണ്ടെന്നും പോസ്റ്ററിൽ പറയുന്നു. ‘ഞങ്ങൾ ലീഗുകാർ’ എന്ന പേരിലാണ് നഗരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
കാസർകോട് മണ്ഡലത്തിൽ കെ എം ഷാജി മത്സരിച്ചേക്കുമെന്ന വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ എതിർപ്പുകൾ ഉയർന്നിരുന്നു. എന്നാൽ കെ എം ഷാജി ഇപ്പോൾ കാസർകോട് സജീവമായി രംഗത്തുണ്ട്.
കാസർകോട് ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലൊന്നാണ് കാസർകോട്. 1957ലാണ് മണ്ഡലം രൂപീകരിക്കപ്പെട്ടത്. കാസർകോട് മുൻസിപ്പാലിറ്റിയും മൊഗ്രാൽ പുത്തൂർ, മധൂർ, ബദിയഡുക്ക, കുംബഡാജെ, ബെല്ലൂർ, ചെങ്കള, കാറഡുക്ക എന്നീ പഞ്ചായത്തുകളും ഉൾപ്പെട്ടതാണ് കാസർകോട് നിയമസഭാ മണ്ഡലം. 2021ലെ വോട്ടർപട്ടിക പ്രകാരം 201812 ആണ് മണ്ഡലത്തിലെ വോട്ടർമാരുടെ എണ്ണം. മുസ്ലിം ലീഗിൻ്റെ എൻ എ നെല്ലിക്കുന്നാണ് നിലവിലെ അംഗം. കാസർകോട് ലോക്‌സഭാ മണ്ഡലത്തിൻ്റെ ഭാഗമാണ് കാസർകോട് നിയമസഭാമണ്ഡലം.




