സി സി മുകുന്ദനുമായി രഹസ്യ കൂടിക്കാഴ്ച നടത്തി മുൻ DCC പ്രസിഡന്‍റ് ജോസ് വള്ളൂർ; ഓടി ഓട്ടോയിൽ കയറി മടക്കം

തൃശ്ശൂർ: സിപിഐ വിട്ട സി സി മുകുന്ദനുമായി രഹസ്യകൂടിക്കാഴ്ച നടത്തി തൃശ്ശൂർ മുൻ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ. ഇന്ന് രാവിലെ ഡൽഹിയിലെ കേരള ഹൗസിലായിരുന്നു കൂടിക്കാഴ്ച. പിന്നാലെ മാധ്യമങ്ങൾക്ക് മുഖംനല്‍കാതെ ജോസ് വള്ളൂർ മടങ്ങി. വ്യാഴാഴ്ച രാത്രിയിലാണ് സി സി മുകുന്ദൻ ഡൽഹിയിലെത്തിയത്.
ഏകദേശം ഒരുമണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം കേരള ഹൗസിന്റെ പിൻവാതിലിലൂടെ ജോസ് വള്ളൂർ ഇറങ്ങിപ്പോയി. പിന്നാലെ എത്തിയ മാധ്യമങ്ങളോട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചയ്ക്കല്ല താൻ വന്നതെന്ന് അദ്ദേഹം പറയുകയും ചെയ്തു.
സി സി മുകുന്ദനെ നാട്ടികയിൽ യുഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിക്കാൻ നീക്കം നടക്കുന്നുവെന്ന റിപ്പോർട്ടുകളുണ്ട്. ഇതിനിടെയാണ് മുൻ ഡിസിസി നേതാവിന്റെ കൂടിക്കാഴ്ച. പിന്തുണയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്താനാണ് മുകുന്ദൻ ഡൽഹിയിലെത്തിത്.
അതേസമയം കോൺഗ്രസിന്റെ തീരുമാനം വൈകുന്നതിനിടെ മൂന്ന് ദിവസം കാത്തിരിക്കാനും മറുപടി അനുകൂലമല്ലെങ്കിൽ തന്നെ പിന്തുണയ്ക്കുന്നവരുടെ യോഗം വിളിച്ചുചേർക്കാനുമാണ് സി സി മുകുന്ദന്റെ ആലോചന.
നാട്ടികയിലെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ അടക്കം സി സി മുകുന്ദനെതിരായ വികാരം നിലനിൽക്കുന്നതിനാൽ പാർട്ടി പിന്തുണ നൽകുമോ എന്ന കാര്യം അനിശ്ചിതത്വത്തിൽ തുടരുകയാണ്. പേയ്‌മെന്റ് സീറ്റ് ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് നാട്ടിക എംഎൽഎയും നാട്ടിക മണ്ഡലം കമ്മിറ്റിയംഗവുമായ സി സി മുകുന്ദനെ സിപിഐ പുറത്താക്കിയത്. മുകുന്ദൻ നിരന്തരമായി പാർട്ടി അച്ചടക്കം ലംഘിച്ചുകൊണ്ട് പാർട്ടി വിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തിവരികയാണ് എന്നായിരുന്നു സിപിഐ നാട്ടിക മണ്ഡലം കമ്മിറ്റിയുടെ ആരോപണം.




