868 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചു

തളിപ്പറമ്പ് : ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ മിന്നൽപരിശോധനയിൽ ഒരു ടണ്ണിനടുത്ത് നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചു. അള്ളാംകുളത്ത് പ്രവർത്തിക്കുന്ന ഹൈപാക്ക് ട്രേഡേഴ്സിൽ നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചത്.
35,000 രൂപ പിഴയിട്ടു. 852 കിലോ നിരോധിത ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ക്യാരിബാഗുകളും ഗാർബേജ് ബാഗുകളും കണ്ടെടുത്തു. വിവിധ ബ്രാൻഡുകളുടെ പല വലുപ്പത്തിലുള്ള ക്യാരിബാഗുകളാണ് സ്ക്വാഡ് പിടിച്ചെടുത്തത്.
സ്ക്വാഡ് പരിശോധനയ്ക്ക് എത്തിയപ്പോൾ നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകൾ, മറ്റു പാക്കിങ് വസ്തുക്കളുടെ കൂടെ വിവിധ സ്ഥലങ്ങളിൽ പോകുന്ന വാഹനങ്ങളിൽ കയറ്റിവെച്ചനിലയിലായിരുന്നു. വാഹനങ്ങൾ പരിശോധിച്ച് നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ സ്ക്വാഡ് പിടിച്ചെടുക്കുകയായിരുന്നു. ഇവ നഗരസഭാ കാര്യാലയത്തിലേക്ക് മാറ്റി. രണ്ടാംതവണയാണ് ഈ സ്ഥാപനത്തിൽനിന്ന് സ്ക്വാഡ് നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിക്കുന്നത്. തളിപ്പറമ്പ് സെയ്ദ് നഗറിലെ മാക്സ് മിനി മാർട്ട് എന്ന സ്ഥാപനത്തിൽനിന്ന് 16 കിലോ ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ക്യാരിബാഗുകളും സ്ക്വാഡ് പിടിച്ചെടുത്തു.
10,000 രൂപ പിഴചുമത്തി. പരിശോധനയിൽ ജില്ലാ എൻഫോഴ്സസ്മെന്റ്റ് സ്ക്വാഡ് ലീഡർ പി.പി. അഷ്റഫ്, സ്ക്വാഡ് അംഗം അലൻ ബേബി, സി.കെ. ദിബിൽ, നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ കെ.പി. പ്രീഷ തുടങ്ങിയവർ പങ്കെടുത്തു.




