Uncategorized

വയനാട് തുരങ്കപാത: അനുമതി റദ്ദാക്കണമെന്ന അപ്പീലിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

വയനാട് തുരങ്കപാതയുടെ പാരിസ്ഥിതിക അനുമതി റദ്ദാക്കണമെന്ന അപ്പീലിനെതിരെ തടസഹര്‍ജിയുമായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. സംസ്ഥാന സര്‍ക്കാരിന്റെ വാദം കേള്‍ക്കാതെ തീരുമാനമെടുക്കരുത് എന്നാവശ്യപ്പെട്ടാണ് തടസഹര്‍ജി നല്‍കിയത്.

വയനാട് തുരങ്കപാതയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഈ അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് വയനാട് പ്രകൃതി സംരക്ഷണ സമിതി സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. അപ്പീലിനെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ എതിര്‍ക്കും. നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ അനുവദിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടും.വയനാടിനെയും കോഴിക്കോടിനെയും ബന്ധിപ്പിക്കുന്ന ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത നിര്‍മാണത്തിന്റെ ആദ്യ ബ്ലാസ്റ്റിങ് സ്വിച്ച് ഓണ്‍ കര്‍മം മാര്‍ച്ച് ആറിനാണ് മുഖ്യമന്ത്രി സ്വിച്ച് ഓണ്‍ ചെയ്തത്. താമരശേരി ചുരത്തിന് ബദലായി കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്നതാണ് തുരങ്കപാത. ആനക്കാംപൊയില്‍ മറിപ്പുഴയില്‍ വച്ച് നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി സ്വിച്ച് ഓണ്‍ നിര്‍വഹിച്ചത്. മന്ത്രി പി.എ. മുഹമ്മദ് റിയാസ് ചടങ്ങില്‍ അധ്യക്ഷനായി.

സുരക്ഷാ പ്രശ്നങ്ങളുള്ളതിനാല്‍ നിയന്ത്രിത രീതിയിലാണ് ചടങ്ങ് സംഘടിപ്പിച്ചിച്ചത്. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ കുറച്ച് ആളുകള്‍ക്ക് മാത്രമാണ് സ്ഥലത്തേക്ക് പ്രവേശനം അനുവദിച്ചിരുന്നുള്ളൂ. ഓസ്‌ട്രേലിയന്‍ സാങ്കേതിക വിദ്യയില്‍ കട്ട് ആന്‍ഡ് കവര്‍ രീതിയിലാണ് പാറ തുരക്കുന്നത്. റോക്ക് ഡ്രില്‍ ബൂമറുകള്‍ ഉപയോഗിച്ചാണ് തുരങ്കനിര്‍മാണം നടക്കുന്നത്.

2025 ആഗസ്റ്റ് 31നായിരുന്നു മുഖ്യമന്ത്രി തുരങ്കപാതയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്. പദ്ധതി യാഥാര്‍ഥ്യമാകുന്നത്തോടെ ആനക്കാംപൊയിലില്‍ നിന്നും കേവലം 22 കിലോമീറ്റര്‍കൊണ്ട് മേപ്പാടിയിലെത്താനാകും. കോഴിക്കോട്, വയനാട് ജില്ലകളിലെ ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിനായി സമീപ പാത ഉള്‍പ്പെടെ 8.73 കിലോമീറ്റര്‍ നീളമുള്ള നാലുവരി തുരങ്കപാതയാണ് പദ്ധതി. വയനാട്ടില്‍ മേപ്പാടി-കള്ളാടി-ചൂരല്‍മല റോഡുമായാണ് തുരങ്കപാതയെ ബന്ധിപ്പിക്കുന്നത്. മറിപ്പുഴ-മുത്തപ്പന്‍പുഴ-ആനക്കാംപൊയില്‍ റോഡുമായാണ് കോഴിക്കോട് ജില്ലയില്‍ ബന്ധിപ്പിക്കുന്നത്.

തുരങ്കപാത ആരംഭിക്കുന്ന മറിപ്പുഴയിലേക്ക് മലയോര ഹൈവേയില്‍നിന്ന് പത്തുകിലോമീറ്റര്‍ മാത്രമാണ് ദൂരം. കേരള പൊതുമരാമത്ത് വകുപ്പിനാണ് പദ്ധതിയുടെ മേല്‍നോട്ട ചുമതല. 2134 കോടി രൂപയാണ് പദ്ധതിച്ചെലവ്. തുരങ്കപാതയുടെ നിര്‍മാണക്കരാര്‍ ഭോപ്പാല്‍ ആസ്ഥാനമായിപ്രവര്‍ത്തിക്കുന്ന ദിലിപ് ബില്‍ഡ്‌കോണ്‍ കമ്പനിക്കും മറിപ്പുഴയില്‍ ഇരുവഞ്ഞിപ്പുഴയ്ക്ക് കുറുകെ നിര്‍മിക്കുന്ന നാലുവരി ആര്‍ച്ച് സ്റ്റീല്‍ പാലത്തിന്റെ കരാര്‍ പുനിയ കണ്‍സ്ട്രക്ഷന്‍ കമ്പനിക്കുമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button