Uncategorized

നിയമസഭാ തെരഞ്ഞെടുപ്പില്‍ കീറാമുട്ടിയായി സീറ്റ് വിഭജനം; അതൃപ്തി രേഖപ്പെടുത്തി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും മുസ്ലീം ലീഗ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ യുഡിഎഫിന് കീറാമുട്ടിയായി സീറ്റ് വിഭജനം. സീറ്റ് വിഭജന ചര്‍ച്ചകള്‍ നീണ്ടുപോകുന്നതില്‍ മുസ്‌ലിം ലീഗും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും അടക്കം കോണ്‍ഗ്രസ് നേതൃത്വത്തെ അതൃപ്തി അറിയിച്ചു. വടകരക്ക് പുറമെ സീറ്റ് ആവശ്യപ്പെട്ട ആര്‍എംപിക്ക് രണ്ടാം സീറ്റ് നല്‍കേണ്ടെന്നും കുന്നംകുളം സീറ്റ് സിഎംപിക്ക് വിട്ട് നല്‍കാനും യുഡിഎഫില്‍ ധാരണയായി.

യുഡിഎഫില്‍ സീറ്റ് മാറ്റ ചര്‍ച്ചകള്‍ തീരുമാനമാകാതെ വൈകുന്നതില്‍ കടുത്ത അതൃപ്തിയിലാണ് ഘടകകക്ഷികള്‍. കോണ്‍ഗ്രസുമായുള്ള ചര്‍ച്ചകളില്‍ തീരുമാനം വൈകുന്നതില്‍ ലീഗ് നേതൃത്വം അതൃപ്തി പ്രകടമാക്കി. തിരുവമ്പാടി-പട്ടാമ്പി സീറ്റ് കൈമാറ്റത്തില്‍ പ്രാദേശിക എതിര്‍പ്പ് രൂക്ഷമാകുന്നതാണ് സീറ്റ് ധാരണയിലെത്താത്തതിന് കാരണം. കോങ്ങാട്, പുനലൂര്‍ സീറ്റുകള്‍ക്ക് പകരം മുസ്ലിം ലീഗിന് ഏത് സീറ്റുകള്‍ നല്‍കും എന്നതിലും കോണ്‍ഗ്രസില്‍ ധാരണയായിട്ടില്ല. തീരുമാനം വൈകുന്നത് സ്ഥാനാര്‍ഥി നിര്‍ണയത്തെ കാര്യമായി ബാധിക്കുന്നതായി ലീഗ്, കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു
ചര്‍ച്ചകള്‍ നീണ്ടുപോകുന്നതിലും കോണ്‍ഗ്രസ് മൂന്ന് സീറ്റ് ആവശ്യപ്പെടുന്നതിലും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും അതൃപ്തി പ്രകടമാക്കിയിട്ടുണ്ട്. വിട്ടുനല്‍കുന്ന സീറ്റിന് പകരം പൂഞ്ഞാര്‍ വേണമെന്ന് ആവശ്യവും ജോസഫ് വിഭാഗം മുന്‍പോട്ട് വച്ചു. സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയാക്കാതെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ കഴിയില്ലെന്നും ജോസഫ് വിഭാഗം വ്യക്തമാക്കി.

എന്നാല്‍ സീറ്റ് വിഭജനത്തില്‍ അന്തിമ തീരുമാനം രണ്ടു ദിവസത്തിനകം ഉണ്ടാകുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം. അതേസമയം മുന്നണിയുടെ ഭാഗമായതിന് ശേഷം ആദ്യമായി ഫോര്‍വേഡ് ബ്ലോക്കിന് സീറ്റ് നല്‍കിയിരിക്കുകയാണ് യുഡിഎഫ്. മുന്നണി ധാരണ പ്രകാരം ചാത്തന്നൂര്‍ സീറ്റാണ് ഫോര്‍വേഡ് ബ്ലോക്കിന് നല്‍കിയത്. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി ദേവരാജന്‍ മണ്ഡലത്തില്‍ മത്സരിക്കും. വടകരക്ക് പുറമെ സീറ്റ് ആവശ്യപ്പെട്ട ആര്‍എംപിക്ക് രണ്ടാം സീറ്റില്ല. ആര്‍എംപി ആവശ്യപ്പെട്ട കുന്നംകുളം സീറ്റ് സിഎംപിക്ക് വിട്ട് നല്‍കാനും മുന്നണിയില്‍ ധാരണയായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button