‘ഇതെന്താ തൊട്ടിലാണോ’ ? പിഞ്ചു കുഞ്ഞിനെ സ്കൂട്ടറിന്റെ ഡിക്കിയിൽ കിടത്തി അമ്മയുടെ യാത്ര; ഞെട്ടിപ്പിച്ച് വിഡിയോ

ഭോപ്പാൽ: കഴിഞ്ഞ ദിവസങ്ങളിൽ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിച്ച ഒരു വീഡിയോ ഏവരെയും ഞെട്ടിക്കുന്നതാണ്. മധ്യപ്രദേശിൽ നിന്നുള്ളതാണെന്ന് കരുതപ്പെടുന്ന ഈ വീഡിയോയിൽ, ഒരു സ്ത്രീ തന്റെ സ്കൂട്ടറിന്റെ സ്റ്റോറേജ് കമ്പാർട്ടുമെന്റ്റിനുള്ളിൽ പിഞ്ചു കുഞ്ഞിനെ കിടത്തി യാത്ര ചെയ്യുന്നത് കാണാം. സ്ത്രീ സ്കൂട്ടറിന്റെ സീറ്റിനടിയിലെ സ്റ്റോറേജ് സ്പേസ് തുറന്ന് കുഞ്ഞിനെ ശ്രദ്ധാപൂർവ്വം അകത്ത് വയ്ക്കുകയും തുടർന്ന് സീറ്റ് അടച്ച് അവർ വണ്ടി ഓടിച്ചു പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
ഈ വിഡിയോ ഓൺലൈനിൽ വ്യാപകമായ ആശങ്കയ്ക്കും ചർച്ചയ്ക്കും കാരണമായിട്ടുണ്ട്. കുട്ടിയുടെ സുരക്ഷയെ പലരും ചോദ്യം ചെയ്യുകയും അധികാരികൾ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഇത് എവിടെയാണ് നടന്നതെന്നോ എന്ന് സംഭവിച്ചതാണോ എന്നതിനെക്കുറിച്ച് വ്യക്തമായ വിവരമില്ല.
കുഞ്ഞിന് ശ്വസിക്കാൻ പോലും ബുദ്ധിമുട്ടുള്ള, യാതൊരുവിധ വായുസഞ്ചാരവുമില്ലാത്ത ആ ചെറിയ ഇരുണ്ട സ്പേസിലെ യാത്ര കണ്ടവരിൽ വലിയ സങ്കടവും ആശങ്കയുമാണ് ഉണ്ടാക്കിയത്. അങ്ങേയറ്റം നിരുത്തരവാദപരവും അപകടകരവുമായ കാര്യമാണ് യുവതി ചെയ്തതെന്നും ആളുകൾ പറയുന്നു. സ്കൂട്ടറിൻ്റെ ഡിക്കിയിൽ കുഞ്ഞിന് ശരിയായി കിടക്കാൻ കഴിയില്ല, കൂടാതെ വായുസഞ്ചാരത്തിൻ്റെ അഭാവം മൂലം ശ്വാസംമുട്ടാനുള്ള സാധ്യതയെക്കുറിച്ചും ആളുകൾ സംശയം പ്രകടിപ്പിക്കുന്നു.കൂടാതെ പെട്ടെന്നൊരു ബ്രേക്ക് ഇട്ടാലോ, അല്ലെങ്കിൽ വാഹനത്തിന് എന്തെങ്കിലും സംഭവിച്ചാലോ ആ കുരുന്നിന്റെ അവസ്ഥ എന്താകുമെന്നോർത്ത് നിരവധി പേരാണ് കമൻ്റുകളുമായി എത്തിയത്
മറ്റേതെങ്കിലും രാജ്യങ്ങളിലായിരുന്നെങ്കിൽ ഈ അമ്മയെ അറസ്റ്റ് ചെയ്യുകയും കുഞ്ഞിനെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്യുമായിരുന്നു എന്ന് ചിലർ ചൂണ്ടിക്കാട്ടി.
എന്നാൽ, ഇത് യഥാർത്ഥത്തിൽ സംഭവിച്ചതാണോ അതോ സോഷ്യൽ മീഡിയയിൽ വൈറലാകാൻ വേണ്ടി ഷൂട്ട് ചെയ്തതാണോ എന്നാണ് മറ്റ് ചിലർ ചോദിക്കുന്നത്. വിഡിയോയിൽ യുവതി സീറ്റിൽ ഇരിക്കുന്നതിന് ശേഷം എഡിറ്റ് ചെയ്തിട്ടുണ്ടാകുമെന്നും ക്യാമറ ഓഫ് ചെയ്ത ശേഷം കുഞ്ഞിനെ പുറത്തെടുത്തിട്ടുണ്ടാകാം എന്നും ചിലർ പറയുന്നു.
അതേസമയം, റീലിന് വേണ്ടിയാണെങ്കിലും അല്ലെങ്കിലും കുട്ടികളുടെ സുരക്ഷ വെച്ച് ഒരിക്കലും ഇത്തരം പരീക്ഷണങ്ങൾ നടത്തരുത് എന്നാണ് പൊതുവെ ഉയരുന്ന അഭിപ്രായം. സോഷ്യൽ മീഡിയയിലെ പ്രശസ്തി ഒരു നിമിഷത്തെ കാഴ്ച മാത്രമാണ്, എന്നാൽ ചെറിയ അശ്രദ്ധ കൊണ്ടുണ്ടാകുന്ന വലിയ അപകടങ്ങൾ യുസ്സ് മുഴുവൻ വേട്ടയാടുന്ന വേദനയായി മാറിയേക്കാം. കുരുന്നുകളുടെ ജീവനേക്കാൾ വലുതല്ല മറ്റൊന്നും എന്നും ആളുകൾ അഭിപ്രായപ്പെടുന്നു.




