‘ഇല്ല അവർ മരിച്ചിട്ടില്ല, പ്രചരിച്ചത് അവാസ്തവം’; ആയത്തുല്ല അലി ഖമനെയിയുടെ ഭാര്യ കൊല്ലപ്പെട്ടെന്ന വാർത്ത തള്ളി ഇറാൻ സ്റ്റേറ്റ് മീഡിയ

ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ ഭാര്യ ജീവിച്ചിരിപ്പുണ്ടെന്ന് ഇറാനിയൻ സ്റ്റേറ്റ് മീഡിയ പ്രസ്താവന പുറത്തിറക്കി. ഫെബ്രുവരി 28 ന് ടെഹ്‌റാനിൽ നടന്ന യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ ആയത്തുല്ല അലി ഖമേനിക്കൊപ്പം ഭാര്യയും കൊല്ലപ്പെട്ടുവെന്നായിരുന്നു റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നത്. ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനി ആക്രമണത്തിന് ശേഷം തന്റെ ആദ്യത്തെ പൊതു പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് പുതിയ റിപ്പോർട്ട്. ഇസ്രായാൽ-യുഎസ് ആക്രമണത്തിന് ശേഷം പിതാവിന്റെ മൃതദേഹം നേരിട്ട് കണ്ടതായി മൊജ്തബ ഖമനെയി തന്റെ പ്രസ്താവനയിൽ പറഞ്ഞിരുന്നു. വ്യോമാക്രമണത്തിൽ തന്റെ ഭാര്യ, സഹോദരിമാരിൽ ഒരാൾ, അനന്തരവൾ, മറ്റൊരു സഹോദരിയുടെ ഭർത്താവ് എന്നിവരുൾപ്പെടെ നിരവധി കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടതായും അദ്ദേഹം സ്ഥിരീകരിച്ചു.
അലി ഖമനെയിയുടെ ഭാര്യ ആക്രമണത്തിൽ മരിച്ചുവെന്ന് അവകാശപ്പെടുന്ന മുൻ റിപ്പോർട്ടുകൾ തെറ്റാണെന്നും അവർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും ഇറാനിയൻ മാധ്യമങ്ങൾ പിന്നീട് വ്യക്തമാക്കി. ഇറാൻ, അമേരിക്ക, ഇസ്രായേൽ സംഘർഷം വർദ്ധിച്ചതിനെത്തുടർന്ന് മേഖലയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ റിപ്പോർട്ട്. മാസങ്ങൾ നീണ്ടുനിന്ന ഇന്റലിജൻസ് ട്രാക്കിംഗിനും വർഷങ്ങളുടെ രഹസ്യ നിരീക്ഷണത്തിനും ശേഷം ടെഹ്‌റാനിൽ നടന്ന ആക്രമണത്തിൽ ഫെബ്രുവരി 28 ന് അലി ഖമേനി കൊല്ലപ്പെട്ടിരുന്നു. ആക്രമണങ്ങളിൽ ഖമേനിയും ഇറാന്റെ രാഷ്ട്രീയ, സുരക്ഷാ സ്ഥാപനങ്ങളിലെ നിരവധി മുതിർന്ന വ്യക്തികളും കൊല്ലപ്പെട്ടിരുന്നു.




