രൂപത്തിലും ഭാവത്തിലും പഴയകാല പ്രൗഢി; ഓർമകൾ പുതുക്കി വിൻ്റേജ് ആനവണ്ടി നിരത്തിൽ

തിരുവനന്തപുരം: വിന്റേജ് ലുക്കിൽ പുതിയ ബസുകൾ നിരത്തിലിറക്കി കെഎസ്ആർടിസി. 80 വർഷം മുമ്പ് നിരത്തുകൾ കീഴടക്കിയിരുന്ന ബസുകളാണ് തിരികെ എത്തിയിരിക്കുന്നത്. മട്ടിലും ഭാവത്തിലും ആനവണ്ടിയുടെ പഴമയും പ്രൗഢി വിളിച്ചോതുന്ന ബസുകളുടെ ആദ്യ സർവീസ് തിരുവനന്തപുരത്ത് തുടങ്ങി.
80 വർഷത്തിലധികം പിന്നിലേക്ക് പോകണം മലയാളിയുടെ ആദ്യ കെഎസ്ആർടിസി യാത്ര ഓർത്തെടുക്കാൻ. ആനവണ്ടിയിലെ യാത്രയുടെ ഓർമ്മകളുടെ വീണ്ടെടുപ്പ് കൂടിയാണ് കെഎസ്ആർടിസിയുടെ വിൻ്റേജ് ബസുകൾ. 1938 ഫെബ്രുവരി 20ന് തിരുവിതാംകൂർ ശ്രീ ചിത്തിരതിരുനാൾ തുടക്കമിട്ട രാജകീയ യാത്ര ഇന്നും വിസ്മയമാണ്. ലോകത്തിന് തന്നെ മാതൃകയായ ആനവണ്ടിയുടെ യാത്ര ഇന്ന് പതിറ്റാണ്ടുകൾ പിന്നിടുന്നു. കുട്ടിക്കാലത്ത് അത്ഭുതത്തോടെ നോക്കി നിന്ന അശോക് ലൈലാൻഡ് എംബ്ലവും കടും പച്ച നിറവും കലർന്ന ബസുകൾ നിരത്തുകൾ വീണ്ടും കീഴടക്കുന്നു.2013 മോഡൽ അശോക് ലൈലാൻഡ് ബസാണ് വിൻ്റേജ് രീതിയിൽ പുനർ നിർമ്മിച്ചിട്ടുള്ളത്. ഹെഡ് ലൈറ്റും ഗ്രില്ലും വിൻഡ് ഷീൽഡുമെല്ലാം പഴയത് പോലെ. 52 പേർക്ക് യാത്ര ചെയ്യാവുന്ന ബസിന്റെ ഉൾഭാഗവും ലൈറ്റുകളും ആ പഴയ കാലഘട്ടത്തിന്റെ നേർചിത്രമാണ്. പാപ്പനംകോട് ഉള്ള കെഎസ്ആർടിസി സെൻട്രൽ വർക്ക് ഷോപ്പിൽ ഒരു മാസം കൊണ്ടാണ് നിർമ്മാണം.
കെഎസ്ആർടിസിയുടെ ആദ്യ സർവീസ് ആരംഭിച്ച കവടിയാർ കൊട്ടാരത്തിനു മുന്നിൽ നിന്നും മന്ത്രി കെ.ബി. ഗണേഷ് കുമാർ ബസിന്റെ ഫ്ലാഗ് ഓഫ് ചടങ്ങ് നിർവഹിച്ചു. കിഴക്കേകോട്ടയിൽ നിന്നും പേരൂർക്കട വരെയാണ് ആദ്യഘട്ടത്തിൽ സർവീസ്. ജനങ്ങളുടെ ഇടയിൽ സ്വീകാര്യത വർദ്ധിക്കുന്നതിനനുസരിച്ച് കൂടുതൽ റൂട്ടുകളിൽ സർവീസ് നടത്താനാണ് തീരുമാനം. എസി ലോ ഫ്ലോർ ബസും മൾട്ടി ആക്സിൽ ബസുകളും എല്ലാം കീഴടക്കിയ നിരത്തുകളിലേക്ക് ആണ് ബസും എത്തുന്നത്.




