നാലര മണിക്കൂർ ലോഡ് ഷെഡിംഗ് ഉണ്ടായിരുന്ന കാലം കേരളത്തിനുണ്ടായിരുന്നു, അവിടെ നിന്നാണ് ലോഡ് ഷെഡിംഗ് ഇല്ലാത്ത കേരളത്തിലേക്ക് എത്തിയത്’: മുഖ്യമന്ത്രി

നാലര മണിക്കൂർ ലോഡ് ഷെഡിംഗ് ഉണ്ടായിരുന്ന കാലം കേരളത്തിനുണ്ടായിരുന്നു, അവിടെ നിന്നാണ് ലോഡ് ഷെഡിംഗ് ഇല്ലാത്ത കേരളത്തിലേക്ക് എത്തിയത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വൈദ്യുതി അന്യമായിരുന്ന കാലത്തുനിന്നും എല്ലാ വീടുകളും എല്ലാ ജില്ലകളും സമ്പൂർണ്ണ വൈദ്യുതീകരണത്തിലേക്ക് കേരളത്തെ എത്തിക്കാൻ എൽ ഡി എഫ് സർക്കാരിന് കഴിഞ്ഞുവെന്നും അദ്ദേഹം ഇടുക്കിയിൽ പറഞ്ഞു.ഇടുക്കിയിൽ പള്ളിവാസൽ വൈദ്യുതി വിപുലീകരണ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പള്ളിവാസൽ വൈദ്യുതി വിപുലീകരണ പദ്ധതിയിലൂടെ 154 ദശലക്ഷം യൂണിറ്റ് വൈദ്യുതി അധികമായി ലഭ്യമാകും. സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റാൻ പ്രധാനമായ ചുവടുവെപ്പായിരുന്നു ഇടുക്കി ഡാമിന്റെ നിർമ്മാണം എന്നും അദ്ദേഹം പ്രതികരിച്ചു. എൽഡിഎഫിന്റെ ഭരണത്തുടർച്ച വൈദ്യുത മേഖലയിലെ വികസന തുടർച്ചയ്ക്കും കാരണമായി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




