ആധുനികതയുടെ ചരിത്രകാരൻ ഡോ. കെ എൻ പണിക്കരുടെ സംസ്ക്കാരം ഇന്ന്

അന്തരിച്ച ചരിത്രകാരൻ ഡോ. കെ എൻ പണിക്കരുടെ സംസ്ക്കാരം ഇന്ന് നടക്കും. രാവിലെ 10 മണി മുതൽ ജവഹർ നഗറിലെ വീട്ടിൽ പൊതുദർശനം നടക്കും. വിദേശത്തുള്ള മക്കൾ എത്തിയതിനു ശേഷം വൈകീട്ട് നാല് മണിയോടെ തൈക്കാട് ശാന്തി കവാടത്തിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് 1.30 ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 90 വയസ്സായിരുന്നു. ചരിത്രത്തെ തമസ്കരിക്കാനും വക്രീകരിക്കാനുമുള്ള ഹിന്ദുത്വ അജണ്ടകളെ സധൈര്യം ചെറുത്ത ചരിത്രകാരൻ എന്ന നിലയിലാണ് ഡോ. കെഎൻ പണിക്കരെ അടയാളപ്പെടുത്തുന്നത്. അദ്ദേഹത്തിന്റെ തൊണ്ണൂറാം ജന്മദിനം കേരള ചരിത്ര ഗവേഷണ കൗൺസിൽ സമുചിതമായി ആഘോഷിക്കാനിരിക്കെയാണ് വിടവാങ്ങൽ.
ചരിത്രകാരൻ, ധൈഷണികൻ, മതനിരപേക്ഷതയുടെ കാവൽക്കാരൻ, സാംസ്കാരിക പ്രവർത്തകൻ, വിദ്യാഭ്യാസ വിചക്ഷണൻ എന്നീ നിലകളിൽ കെ എൻ പണിക്കർ നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. ദില്ലി ജെഎൻയുവിൽ ദീർഘകാലം അധ്യാപകനായിരുന്നു. സഹപാഠിയായിരുന്ന രാജസ്ഥാൻ സ്വദേശിനി അന്തരിച്ച ഉഷാ ഭാർഗവയാണ് ഭാര്യ. മക്കൾ : രാഗിണി, ശാലിനി. മരുമക്കൾ : പീതാംബർ, ആർ വി രാമൻ.




