കുഞ്ഞിനെയൊന്ന് നോക്കണേ..യുവാവിനോട് പറഞ്ഞ് യുവതി ട്രെയിനിലെ ശുചിമുറിയിലേക്ക്, പിന്നീട് മടങ്ങിവന്നില്ല;അന്വേഷണം

കോഴിക്കോട്: ട്രെയിൻ യാത്രയ്ക്കിടെ കൈക്കുഞ്ഞിനെ ഉപക്ഷേിച്ച് യുവതി മുങ്ങി. കണ്ണൂർ – കോഴിക്കോട് – പാലക്കാട് പാസഞ്ചർ ട്രെയിനിലാണ് സംഭവം. കൈക്കുഞ്ഞുമായി ട്രെയിനിൽ കയറിയ യുവതി സഹയാത്രികന് സമീപം കുഞ്ഞിനെ ഇരുത്തി ശുചിമുറിയിലേക്ക് പോയിട്ട് മടങ്ങിയെത്തിയില്ല. പരിഭ്രാന്തനായ യുവാവ് കുട്ടിയെ റെയിൽവേ പൊലീസിന് കൈമാറി. തിങ്കളാഴ്ച രാവിലെ 10.10ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിൽ ട്രെയിൻ നിർത്തിയിട്ടിരുന്നപ്പോഴാണ് സംഭവം.
ട്രെയിനിൽ കയറിയ യുവതി കുട്ടിയെ ഏൽപ്പിച്ച് ശുചിമുറിയിലേക്ക് പോയെങ്കിലും പിന്നീട് കണ്ടില്ല. ട്രെയിൻ പാലക്കാടേക്ക് പുറപ്പെട്ടിട്ടും ഇവർ മടങ്ങിവരാത്തതിനെ തുടർന്ന് യുവാവ് ഇവരെ തിരഞ്ഞു. കുഞ്ഞ് കരയാനും തുടങ്ങി. ഒടുവിൽ ട്രെയിൻ ഫറോക്ക് എത്തിയപ്പോൾ യുവാവ് കുട്ടിയുമായി ഇറങ്ങി റെയിൽവേ പൊലീസ് കൈമാറി. ആർപിഎഫ് ആണ് ഫറോഖ് പൊലീസിനെ വിവരമറിയിച്ചത്. തുടർന്ന് യുവാവിന്റെ പരാതിയിൽ റെയിൽവേ പൊലീസ് കേസെടുത്തു.
വെൽഫെയർ കമ്മിറ്റിയെ പൊലീസ് വിവരം അറിയിക്കുകയും കുട്ടിയെ വെള്ളിമാടുകുന്ന് സിഡബ്ല്യുസിയിൽ എത്തിക്കുകയും ചെയ്തു. റെയിൽവേ എസ്ഐ പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ 25വയസ് തോന്നിക്കുന്ന യുവതിയാണ് കുഞ്ഞുമായി ട്രെയിനിൽ കയറിയതെന്ന് പൊലീസിന് വ്യക്തമായി. സിസിടിവികൾ പരിശോധിച്ച് യുവതിയിലേക്ക് എത്താനുള്ള നീക്കത്തിലാണ് പൊലീസ്




