Uncategorized

വന്ദേഭാരത്, ജനശതാബ്ദി ട്രെയിനുകൾക്ക് നേരെ കല്ലേറ്, ഒരിടത്ത് ആളെ കിട്ടി, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം

കൊച്ചി: തിരുവനന്തപുരത്ത് നിന്ന് മംഗളൂരുവിലേക്ക് പോയ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് നേരെ അങ്കമാലിയുടെയും ആലുവയുടെയും ഇടയിൽ ശനിയാഴ്ച രാത്രി കല്ലേറ്. പ്രതികളെ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം തുടരുകയാണ്. വൈകുന്നേരം 4.15ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിൻ രാത്രി ഏഴോടെ ആലുവ സ്റ്റേഷൻ കടന്ന് പോയിരുന്നു. അങ്കമാലി എത്തുന്നതിന് മുൻപാണ് കല്ലേറ് ഉണ്ടായതെന്ന് ലോക്കോ പൈലറ്റ് ഡിവിഷണൽ ഓഫീസിനെ അറിയിച്ചു. സംഭവത്തെ തുടർന്ന് എറണാകുളം റെയിൽവെ പൊലീസും ആർപിഎഫും കേസെടുത്തു.

ഇതിനിടെ വെള്ളിയാഴ്ച വൈകിട്ട് 6.30ഓടെ പിറവം റോഡ് റെയിൽവേ സ്റ്റേഷന് സമീപം ജനശതാബ്ദി എക്സ്പ്രസ് ട്രെയിനിന് നേരെയുണ്ടായ കല്ലേറ് കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഡി-7 കോച്ചിലെ 104-ാം നമ്പർ സീറ്റിലിരുന്ന യാത്രക്കാരിയുടെ കൈയ്ക്ക് പരുക്കേറ്റിരുന്നു. വെള്ളൂർ കാഞ്ചിരത്ത് സ്വദേശിയായ അക്ഷയ് കുമാർ (18), ബംഗാൾ സ്വദേശി പ്രകാശ് ധാലി (26) എന്നിവരാണ് പിടിയിലായത്. അക്ഷയ് കുമാർ റെയിൽവെ കരാർ തൊഴിലാളിയുടെ മകനാണെന്ന് പൊലീസ് അറിയിച്ചു. അക്ഷയ് കുമാറിനെ സംഭവ സ്ഥലത്ത് നിന്നുതന്നെ പിടികൂടിയപ്പോൾ പ്രകാശ് ധാലി അന്ന് രക്ഷപ്പെട്ടിരുന്നു.

അക്ഷയ് കുമാറിനെ ചോദ്യം ചെയ്തപ്പോൾ സമീപത്തെ കള്ള് ഷാപ്പിൽ നിന്ന് കള്ള് കുടിച്ചതായും കല്ലെറിഞ്ഞത് പ്രകാശ് ധാലിയാണെന്നും വിവരം ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രകാശ് ധാലിയുടെ തൊഴിലുടമയെ റെയിൽവെ സുരക്ഷാസേന കണ്ടെത്തി. തൊഴിലുടമയുടെ സഹായത്തോടെയാണ് പിന്നീട് പ്രകാശ് ധാലിയെ അറസ്റ്റ് ചെയ്തത്. പ്രകാശ് ധാലിയെ റിമാൻഡ് ചെയ്തു. അക്ഷയ് കുമാറിന് ജാമ്യം അനുവദിച്ചു. ആർപിഎഫ് എസ്എച്ച്ഒ എൻഎസ് സന്തോഷ്, ഉദ്യോഗസ്ഥനായ ഡി നാഗബാബു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button