വട്ടിയൂർക്കാവിൽ ആർ ശ്രീലേഖ പണിതുടങ്ങി… ചുവരെഴുതി പ്രചാരണം ആരംഭിച്ചു

തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ ചുവരെഴുതി പ്രചാരണം ആരംഭിച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷയും കൗണ്‍സിലറുമായ ആർ ശ്രീലേഖ. വട്ടിയൂര്‍ക്കാവ് നര്‍മ്മദാ കോംപ്ലക്‌സിന് സമീപമാണ് ചുവരെഴുത്ത് നടത്തിയത്. സംസ്ഥാനത്ത് ബിജെപി പ്രചാരണം തുടങ്ങുന്ന രണ്ടാമത്തെ മണ്ഡലമാണ് വട്ടിയൂർക്കാവ്. തിരുവനന്തപുരം മേയർ വി വി രാജേഷും ഡപ്യൂട്ടി മേയർ ആശാനാഥും പ്രചാരണത്തിൻ്റെ ഭാഗമായി.
അതേസമയം പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നാണ് ആർ ശ്രീലേഖയുടെ പ്രതികരണം. തന്റെ സ്ഥാനാർഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലായെന്നും പാർട്ടി പറയുന്നത് അനുസരിക്കുമെന്നും ശ്രീലേഖ പറഞ്ഞു. കൗൺസിലറായതും പാർട്ടി പറഞ്ഞിട്ടാണെന്നും ശ്രീലേഖ പറഞ്ഞു. വട്ടിയൂർക്കാവിൽ മാത്രമല്ല തിരുവനന്തപുരത്തെ എല്ലാ മണ്ഡലങ്ങളിലും താമര വിരിയുമെന്നും താമരപ്പൂക്കൾ നിറഞ്ഞ കേരളത്തെയാകും ഇക്കുറി കാണുകയെന്നും ശ്രീലേഖ വ്യക്തമാക്കി.തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച സാഹചര്യത്തില്‍ അഞ്ച് വര്‍ഷത്തേക്ക് മത്സരരംഗത്തേക്കില്ലെന്നായിരുന്നു മുന്‍പ് ശ്രീലേഖ സ്വീകരിച്ച നിലപാട്. എന്നാല്‍ മത്സരിക്കാനുള്ള സന്നദ്ധത പിന്നീട് അറിയിക്കുകയായിരുന്നു. തിരുവനന്തപുരത്ത് മേയര്‍ സ്ഥാനം നല്‍കാത്തതില്‍ ശ്രീലേഖ കടുത്ത അതൃപ്തി പരസ്യമായി പ്രകടമാക്കിയിരുന്നു. പിന്നാലെയായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ശ്രീലേഖ പറഞ്ഞത്. തന്നെ ശാസ്തമംഗലം വാര്‍ഡിലേക്ക് അഞ്ച് വര്‍ഷത്തേക്കാണ് കൗണ്‍സിലറായി തെരഞ്ഞെടുത്തത്. ശാസ്തമംഗലത്ത് പ്രവര്‍ത്തിക്കുകയാണ് തന്റെ ഉത്തരവാദിത്വം, അതിനാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നായിരുന്നു ശ്രീലേഖ പറഞ്ഞിരുന്നത്.




