ഇറാനിൽ മരണസംഖ്യ ഉയരുന്നു; 1,332 മനുഷ്യർ കൊല്ലപ്പെട്ടതായി ഇറാൻ ഐക്യരാഷ്ട്രസഭാ പ്രതിനിധി

അമേരിക്കയുടെയും ഇസ്രയേലിന്റെയും വ്യോമാക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 1,332 ഇറാനിയൻ സിവിലിയന്മാർ കൊല്ലപ്പെട്ടതായി ഇറാന്റെ യുഎൻ അംബാസഡർ അമീർ സയീദ് ഇറവാനി അറിയിച്ചു. രാജ്യത്തുടനീളം 180-ലധികം കുട്ടികൾ കൊല്ലപ്പെടുകയും ഇരുപതിലധികം സ്കൂളുകൾ തകരുകയും ചെയ്തതായി ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റിയെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളെയും ജനവാസ മേഖലകളെയും ബോധപൂർവം ലക്ഷ്യം വെച്ചുള്ള ഈ ആക്രമണം മാനവികതയ്‌ക്കെതിരായ കടുത്ത കുറ്റമമാണെന്ന് അദ്ദേഹം ആരോപിച്ചു.
ടെഹ്‌റാനിലെയും മറ്റ് നഗരങ്ങളിലെയും കായിക വിനോദ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ 18 വനിതാ കായികതാരങ്ങൾ കൊല്ലപ്പെട്ടിരുന്നു. നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൂടാതെ 13 ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളും തകർക്കപ്പെട്ടിട്ടുണ്ടെന്ന് അമീർ സയീദ് ഇറവാനി ചൂണ്ടിക്കാട്ടി. രാജ്യത്തെ ജനങ്ങളെ ഭയപ്പെടുത്തുക, നിരപരാധികളെ കൂട്ടക്കൊല ചെയ്യുക, പരമാവധി നാശവും കഷ്ടപ്പാടും ഉണ്ടാക്കുക എന്നതാണ് അമേരിക്കയുടെയും ഇസ്രയേലിന്റെയും ലക്ഷ്യമെന്നും അംബാസഡർ പറഞ്ഞു.
ഐക്യരാഷ്ട്രസഭയുടെ ചാർട്ടർ അനുസരിച്ച് സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഇറാൻ വിനിയോഗിക്കുമെന്നും സുരക്ഷാ കൗൺസിൽ അടിയന്തരമായി ഇടപെടണമെന്നും ഇറവാനി ആവശ്യപ്പെട്ടു. “ഇറാൻ യുദ്ധം ആഗ്രഹിക്കുന്നില്ല”, എന്നാൽ ഇറാൻ “ഒരിക്കലും അതിന്റെ പരമാധികാരം ഉപേക്ഷിക്കില്ല” എന്നും നമ്മുടെ ജനങ്ങളെയും, നമ്മുടെ പ്രദേശത്തെയും, നമ്മുടെ സ്വാതന്ത്ര്യത്തെയും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും” എന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.




