കരിപ്പൂരിൽ അപകടത്തിൽപെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പൊളിക്കാനായി ആക്രിവിപണിയിൽ; എത്തിച്ചത് കാരക്കാട് ആക്രിമാർക്കറ്റിൽ

പട്ടാമ്പി കരിപ്പൂരിൽ തകർന്നുവീണ ആകാശസ്വപ്നം ഇനി ഇരുമ്പും ചെമ്പും പ്ലാസ്റ്റിക്കും മാത്രമായി ഓർമകളിൽ മറയും. 21 യാത്രക്കാരുടെ മരണത്തിനിടയാക്കി, 2020 ഓഗസ്റ്റിൽ അപകടത്തിൽപെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പൊളിക്കാനായി ഓങ്ങല്ലൂർ കാരക്കൂർ പാറപ്പുറത്തെ ആക്രിവിപണിയിലെത്തി. ലാൻഡിങ്ങിനിടെ തകർന്നു രണ്ടായി പിളർന്ന വിമാനം ആക്രിയായി വിൽക്കാൻ 2 മാസം മുൻപാണ് ഓൺലൈൻ ടെൻഡർ വച്ചത്.
കേരളത്തിലെതന്നെ പ്രമുഖ ആക്രി വിൽപന കേന്ദ്രമായ കാരക്കാട് പാറപ്പുറത്തെ വ്യാപാരി ഇതു ലേലത്തിലെടുത്തു. എയർ ഇന്ത്യയുടെ നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിയ ശേഷമാണ് വിമാനത്താവള പരിസരത്തു നിന്നു കണ്ടെയ്നറുകളിലാക്കി കാരക്കാട് എത്തിച്ചത്. എത്തിച്ച ദിവസം തന്നെ പൊളിക്കാനും തുടങ്ങി.
വിമാനത്തിന്റെ അലുമിനിയം, ചെമ്പ്, പിച്ചള, പ്ലാസ്റ്റിക് ഭാഗങ്ങളെല്ലാം വരും ദിവസങ്ങളിൽ ആക്രിസാധനങ്ങളായി മാറും.
ദുബായിൽ നിന്നുള്ള വിമാനം രാത്രി ശക്തമായ മഴയ്ക്കിടെ കരിപ്പൂരിൽ ലാൻഡ് ചെയ്യുമ്പോഴാണു ടേബിൾ ടോപ് രൂപത്തിലുള്ള റൺവേയിൽ നിന്നു തെന്നിമാറി മറിഞ്ഞു രണ്ടായി പിളർന്നത്. പൈലറ്റുമാരടക്കം 21 പേർ മരിച്ചു. വാഹനങ്ങൾ പൊളിക്കുന്ന കാരക്കാട്ടെ മാർക്കറ്റ് പ്രസിദ്ധമാണ്.
എല്ലാ വാഹനങ്ങളും പൊളിക്കുന്നതിനാൽ ഏതു വാഹനത്തിന്റെയും പഴയ സ്പെയർ പാർട്സ് ഇവിടെ ലഭിക്കും.




