‘ഇറാന്റെ സായുധ സേന യുഎസ് സൈനികരെ കാത്തിരിക്കുന്നു’; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ

ഇറാൻ പ്രദേശങ്ങളിൽ ആക്രമണം നടത്തുന്നതിനെതിരെ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി. രാജ്യത്തിന്റെ സായുധ സേന അമേരിക്കൻ സൈനികരെ കാത്തിരിക്കുകയാണെന്നും തങ്ങൾ തയ്യാറാണെന്നും അലി ലാരിജാനി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ പോസ്റ്റിൽ വ്യാഴാഴ്ച പറഞ്ഞു.
ആയിരക്കണക്കിന് സൈനികരുമായി ഇറാനിയൻ പ്രദേശത്തേക്ക് കടക്കാൻ ഉദ്ദേശിക്കുന്നതായി ചില അമേരിക്കൻ ഉദ്യോഗസ്ഥർ പ്രസ്താവന നടത്തിയിട്ടുണ്ട്. ഇറാന്റെ “ധീരരായ” സായുധ സേന യുഎസ് സൈനികരെ കാത്തിരിക്കുകയാണ്, അദ്ദേഹം പോസ്റ്റിൽ പറയുന്നു. ടെഹ്‌റാനിലും മറ്റ് നിരവധി ഇറാനിയൻ നഗരങ്ങളിലും യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണങ്ങൾ ആരംഭിച്ചതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ പരാമർശം.ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനി, അദ്ദേഹത്തിന്റെ ചില കുടുംബാംഗങ്ങൾ, ഉന്നത സൈനിക കമാൻഡർമാർ, സിവിലിയന്മാർ എന്നിവർ അമേരിക്കൻ – ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇസ്രയേലിനെയും മേഖലയിലെ യുഎസ് ആസ്തികളെയും ലക്ഷ്യമിട്ട് നിരവധി മിസൈൽ, ഡ്രോൺ ആക്രമണങ്ങളിലൂടെ ഇറാനും തിരിച്ചടിച്ചു.




