ബന്ധുവായ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും

ഭാര്യയുമായുള്ള വിവാഹേതരബന്ധം സംശയിച്ച് ബന്ധുവായ യുവാവിനെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവ്. ചടയമംഗലം ഇടയ്ക്കോട് പന്നവിള പാറവിള വീട്ടിൽ സനലിനെയാണ് (29) കൊല്ലം ഫോർത്ത് അഡീഷണൽ സെഷൻസ് ജഡ്ജ് സി.എം. സീമ ശിക്ഷിച്ചത്. ശിക്ഷയായി ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും പുറമെ, ജോലിസ്ഥലത്ത് അതിക്രമിച്ചു കയറിയതിന് അഞ്ച് വർഷം കഠിനതടവും 25,000 രൂപ പിഴയും കോടതി വിധിച്ചു.
2024 മാർച്ച് 13-നാണ് സംഭവം നടക്കുന്നത്. സനലിന്റെ ഭാര്യയും ബന്ധുവായ കലേഷും (23) തമ്മിൽ അവിശുദ്ധ ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്നാണ് പ്രതി കൊലപാതകം ആസൂത്രണം ചെയ്തത്. ചടയമംഗലം കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ പമ്പിൽ നിന്നും ബക്കറ്റിൽ പെട്രോൾ വാങ്ങിയ ശേഷം, ബൈക്ക് നന്നാക്കാനുണ്ടെന്ന് വ്യാജേന കലേഷിനെ ഫോണിൽ വിളിച്ച് വർക്ക്ഷോപ്പിലേയ്ക്ക് വരുത്തുകയായിരുന്നു. കലേഷ് എത്തിയ ഉടൻ ദേഹത്തേയ്ക്ക് പെട്രോൾ ഒഴിക്കുകയും, ഓടിയ കലേഷിന്റെ നേരെ, കയ്യിൽ കരുതിയ പന്തം കത്തിച്ചെറിയുകയുമായിരുന്നു.
85 ശതമാനം പൊള്ളലേറ്റ കലേഷ് ചികിത്സയിലിരിക്കെ മാർച്ച് 17-നാണ് മരണപ്പെട്ടത്. മരണത്തിന് മുൻപ് മജിസ്‌ട്രേറ്റിന് നൽകിയ മൊഴിയും കേസിൽ നിർണ്ണായകമായി. പട്ടാപ്പകൽ നടന്ന ഈ ക്രൂരകൃത്യത്തെ അപൂർവങ്ങളിൽ അപൂർവമായി പരിഗണിച്ച് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടെങ്കിലും, പ്രതിയുടെ പ്രായവും കുടുംബ പശ്ചാത്തലവും കണക്കിലെടുത്ത് കോടതി ശിക്ഷ ജീവപര്യന്തമാക്കി നിജപ്പെടുത്തുകയായിരുന്നു.
കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 45 സാക്ഷികളെ വിസ്തരിക്കുകയും 69 രേഖകളും 19 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു. ചടയമംഗലം പൊലീസ് ഇൻസ്പെക്ടർ ഡി. ഷിബു കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.




