കാണാതായ യുവാവ് ബിരിയാണി കടയിലെ ഫ്രീസറിൽ മരിച്ച നിലയിൽ; ലഖ്‌നൗവിൽ പൊലീസ് അന്വേഷണം

ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ കാണാതായ യുവാവിനെ വെജിറ്റേറിയൻ ബിരിയാണി കടയിലെ ഫ്രീസറിൽ മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച ഉച്ച മുതൽ കാണാതായ 38-കാരനായ വിജയ് പാലിനെയാണ് ഞായറാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജിസിആർജി (GCRG) കോളേജിന് നേരെ എതിർവശത്തുള്ള കടയിലെ ഫ്രീസറിലായിരുന്നു മൃതദേഹം.
മൂന്ന് വശങ്ങളിലും ടിൻ ഭിത്തികൾ കൊണ്ട് നിർമ്മിച്ച ഒരു താൽക്കാലിക കെട്ടിടത്തിലാണ് ഈ കട പ്രവർത്തിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി അടച്ചിട്ടിരുന്ന കടയിലെ ഫ്രീസറിന്റെ കണക്ഷൻ വിച്ഛേദിച്ച നിലയിലായിരുന്നു. സാധനങ്ങൾ ശേഖരിക്കാനായി കടയുടമ അജയ് എത്തിയപ്പോഴാണ് ഫ്രീസറിനുള്ളിൽ മൃതദേഹം കണ്ടതും പോലീസിനെ വിവരമറിയിച്ചതും.
സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്ത മൊബൈൽ ഫോണും ആധാർ കാർഡും വഴിയാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. എന്നാൽ, സംഭവത്തിൽ ചില ദുരൂഹതകൾ നിലനിൽക്കുന്നുണ്ട്. വിജയ് പാലിന്റെ ഒരു ചെരുപ്പ് കോളേജിന് സമീപത്തെ തെരുവിൽ നിന്നും മറ്റൊന്ന് കടയ്ക്കുള്ളിലുമാണ് പോലീസ് കണ്ടെത്തിയത്.
മൃതദേഹത്തിൽ പരിക്കുകളൊന്നും പ്രത്യക്ഷത്തിൽ കാണാനില്ലെന്നും മരണകാരണം വ്യക്തമല്ലെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. പാലിന്റെ കുടുംബാംഗങ്ങളെ പോലീസ് വിവരമറിയിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.




