നെടുമങ്ങാട് കാട്ടുപന്നി ആക്രമണം രൂക്ഷം: രണ്ട് ദിവസത്തിനിടെ മൂന്ന് പേർക്ക് പരിക്ക്

നെടുമങ്ങാടും പരിസര പ്രദേശങ്ങളിലും കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെയുണ്ടായ വ്യത്യസ്ത അപകടങ്ങളിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്ന് രാത്രി 7:45-ഓടെ നെടുമങ്ങാട് ഫയർ സ്റ്റേഷന് സമീപം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന രണ്ട് പേർക്ക് കാട്ടുപന്നി ഇടിച്ച് പരിക്കേറ്റു. കുശർക്കോട് സ്വദേശികളായ അനിൽ രാജ് ടി (50), എൻ. ഷിബു (48) എന്നിവർക്കാണ് പരിക്കേറ്റത്.
ഫയർഫോഴ്സ് ഉടൻ തന്നെ ഇവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം നില ഗുരുതരമായതിനാൽ അനിൽ രാജിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. അദ്ദേഹത്തിന്റെ താടിയെല്ലിന് മുറിവും കൈയ്ക്ക് പൊട്ടലുമുണ്ട്. ഇന്നലെ പനവൂർ എൽ.പി സ്കൂളിന് സമീപം വെച്ചുണ്ടായ സമാനമായ അപകടത്തിൽ യുവാവിന് പരിക്കേറ്റിരുന്നു.
പൂവക്കാട് പാണയം കുന്നിൽ വീട്ടിൽ ജയചന്ദ്രൻ (41) ആണ് അപകടത്തിൽപ്പെട്ടത്. ജയചന്ദ്രൻ സഞ്ചരിച്ചിരുന്ന ബൈക്കിൽ കാട്ടുപന്നി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേയ്ക്ക് തെറിച്ചു വീണ അദ്ദേഹത്തിന്റെ മുഖത്തും തോളിനും പരിക്കേറ്റു. ജയചന്ദ്രൻ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. പ്രദേശത്ത് കാട്ടുപന്നി ശല്യം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ നാട്ടുകാർ കടുത്ത ആശങ്കയിലാണ്.




