ശ്രീകാര്യത്ത് വ്യാപാരിക്ക് നേരെ ക്രൂരത; മാലയും പണവും കവർന്നു

ശ്രീകാര്യം കരിയം ഇടവക്കോട് വ്യാപാരിക്ക് നേരെ പട്ടാപ്പകൽ ആക്രമണം. വ്യാപാരി വ്യവസായി കരിയം യൂണിറ്റ് ജനറൽ സെക്രട്ടറി സത്യന് (58) നേരെയാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ കടയിലേയ്ക്ക് സാധനങ്ങളുമായി പോകുന്ന വഴിയിലാണ് സത്യന് നേരെ അക്രമം ഉണ്ടായത്. ഇടവക്കോട് വെച്ച് സ്കൂട്ടറിലെത്തിയ ഒരു യുവാവ് സത്യന്റെ വാഹനം തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് കൈയിൽ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് ഇയാൾ സത്യനെ ക്രൂരമായി ആക്രമിച്ചു. സത്യന്റെ കഴുത്തിലുണ്ടായിരുന്ന സ്വർണ്ണമാലയും കൈയിലുണ്ടായിരുന്ന പണവും തട്ടിയെടുത്ത ശേഷമാണ് അക്രമി കടന്നുകളഞ്ഞത്.
ആക്രണം കണ്ട് നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും പ്രതി സ്കൂട്ടറിൽ അമിതവേഗതയിൽ രക്ഷപ്പെട്ടു. സത്യന്റെ മുഖത്തും ശരീരത്തിലും മാരകമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ മണ്ണന്തല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.




