ഇറാനെ ആക്രമിച്ച് ഇസ്രായേൽ

തെഹ്റാൻ: ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ ആക്രമണം നടത്തി ഇസ്രായേൽ സായുധ സേന. ആക്രമണം സ്ഥിരീകരിച്ച് ഇസ്രായേൽ മന്ത്രാലയവും സായുധ സേനയും. ഇറാൻ അമേരിക്ക മൂന്നാം ഘട്ട ആണവ ചർച്ചയും കരാറിലെത്താതെ പിരിഞ്ഞതിനെ തുടർന്ന് ചർച്ചയിൽ സംതൃപ്തനല്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പ്രതികരിച്ചിരുന്നു. ഇറാനുമായുള്ള ചർച്ചകളിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇസ്രായേൽ സന്ദർശിക്കുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഇസ്രായേൽ ആക്രമണം നടത്തിയിരിക്കുന്നത്.
തെഹ്റാനിലെ യൂണിവേഴ്സിറ്റി സ്ട്രീറ്റിലും ജോംഹൗറി പ്രദേശത്തും നിരവധി മിസൈലുകൾ പതിച്ചതായി ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പടിഞ്ഞാറൻ തെഹ്റാനിലും പൊട്ടിത്തെറി ശബ്ദം കേട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.
ഇസ്രായേലിലെ എല്ലാ പൗരന്മാരും സംരക്ഷിത ഇടങ്ങളിലേക്ക് നീങ്ങണമെന്ന് ഐഡിഎഫ് മുന്നറിയിപ്പ് നൽകി. രാജ്യമെമ്പാടും സൈറണുകൾ മുഴക്കിയതായും ഇസ്രായേൽ സൈന്യം പ്രഖ്യാപിച്ചു. ഇസ്രായേലിന് നേരെ മിസൈലുകൾ വിക്ഷേപിക്കപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് പൊതുജനങ്ങളെ സജ്ജമാക്കുന്നതിനാണ് മുന്നറിയിപ്പുകൾ നൽകുന്നതെന്ന് സൈന്യം പറഞ്ഞു.




