Uncategorized

ഒഡിഷയിൽ 23 കാരിക്ക് നേരെ കാമുകന്‍റെയും വഴിപോക്കന്‍റെയും കൊടുംക്രൂരത: പീഡനത്തിരയാക്കിയ ശേഷം കെട്ടിടത്തിൽ നിന്നും വലിച്ചെറിഞ്ഞ് കൊന്നു, പ്രതികൾ പിടിയിൽ

ഒഡിഷയിൽ 23 കാരിക്ക് നേരെ കണ്ണില്ലാ ക്രൂരത. ഒഡീഷയിലെ ജഗത്സിംഗ്പൂർ ജില്ലയിൽ 23 വയസ്സുള്ള യുവതിയാണ് ഒരു ദിവസം രണ്ടുതവണ പീഡനത്തിന് ഇരയാവുകയും കൊല്ലപ്പെടുകയും ചെയ്തത്. ഫെബ്രുവരി 22 നായിരുന്നു ദാരുണ സംഭവം. ആദ്യം കാമുകനും രണ്ടാമത് അജ്ഞാതനായ വഴിപോക്കനുമാണ് പീഡിപ്പിച്ചത്. രണ്ടാമത്തെ പീഡനത്തിന് ശേഷം, യുവതിയെ ഇയാൾ കെട്ടിടത്തിൽ നിന്നും താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ, പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുകയും തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങൾ ചുമത്തി ബിഎൻഎസിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുക്കുകയും ചെയ്തു.വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി വിശ്വസിപ്പിച്ച് വീട്ടിൽ നിന്നിറക്കിയ യുവതിയെ കാമുകൻ വിജനമായ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് യുവതിയെ ഒരു ബസ് സ്റ്റാൻഡിന് സമീപം ഉപേക്ഷിച്ച് ഇയാൾ മുങ്ങി. ബസ് സ്റ്റാൻഡിൽ നിസ്സഹായയായി നിന്ന യുവതിക്ക് അതുവഴി ബൈക്കിലെത്തിയ ഒരാൾ സഹായം വാഗ്ദാനം ചെയ്തു.

ഇയാൾക്കൊപ്പം പോയ ഇരയെ, ഇയാൾ തന്‍റെ വാടക വീടിന്‍റെ റൂഫിലെത്തിച്ച് ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പീഡനത്തെ തുടർന്ന് അവശയായ യുവതിയെ ഇയാൾ, കെട്ടിടത്തിന്റെ മുകളിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു എന്ന് ജഗത്സിംഗ്പൂർ പോലീസ് സൂപ്രണ്ട് അങ്കിത് കുമാർ വർമ്മ പറഞ്ഞു.സംഭവം, ഒഡിഷയിൽ വൻ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. മുൻ മുഖ്യമന്ത്രി നവീൻ പട്നായിക് അടക്കം നിരവധി നേതാക്കൾ, ഒഡിഷ സർക്കാരിന്റെ സ്ത്രീ സുരക്ഷാ നയം പരാജയപ്പെട്ടു എന്ന ആരോപണവുമായി രംഗത്തെത്തി. കൊല്ലപ്പെട്ട യുവതിക്കും, സമീപകാലത്തെ ബലാത്സംഗ സംഭവങ്ങളിലെ മറ്റ് ഇരകൾക്കും നീതി ലഭിക്കണമെന്ന് അദ്ദേഹം ശക്തമായി ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button