Uncategorized

വധശ്രമക്കേസിൽ 20 വർഷം തടവുശിക്ഷ അനുഭവിക്കുന്ന പ്രതി, പരോൾ ചട്ടം ലംഘിച്ച് സിപിഎം നേതാവ് പാർട്ടി യോഗത്തിൽ; വിവാദം പുകയുന്നു

പയ്യന്നൂർ: കൊലപാതക ശ്രമക്കേസിൽ 20 വർഷം തടവുശിക്ഷ അനുഭവിക്കുന്ന സിപിഎം നേതാവ് വി.കെ. നിഷാദ് പരോൾ ചട്ടം ലംഘിച്ച് പാർട്ടി യോഗത്തിൽ പങ്കെടുത്തത് വിവാദമാകുന്നു. പയ്യന്നൂർ ഏരിയ കമ്മിറ്റി യോഗത്തിലാണ് ശിക്ഷിക്കപ്പെട്ട പ്രതി സജീവമായി പങ്കെടുത്തത്. പിതാവിന്റെ ചികിത്സാർത്ഥം ഹൈക്കോടതി അനുവദിച്ച പരോൾ കാലാവധി ജയിൽ ഡിജിപി നീട്ടി നൽകിയതിന് പിന്നാലെയാണ് ഈ പരസ്യമായ ചട്ടലംഘനം.

വി.കെ. നിഷാദ് പരോൾ വ്യവസ്ഥകൾ ലംഘിക്കുന്നത് ഇത് ആദ്യമായല്ല. ഇതിനു മുൻപും പരോളിലിറങ്ങിയ സമയത്ത് പാർട്ടി പ്രകടനങ്ങളിലും പ്രതിഷേധ പരിപാടികളിലും നിഷാദ് പങ്കെടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പാടില്ലെന്ന കർശനമായ പരോൾ വ്യവസ്ഥ നിലനിൽക്കെയാണ് ഏരിയ കമ്മിറ്റി യോഗത്തിൽ നേതാവ് പങ്കെടുത്തത്.

2012-ൽ പയ്യന്നൂരിൽ ഡ്യൂട്ടിക്കിടെ പൊലീസ് സംഘത്തിന് നേരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിലാണ് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി വി.കെ. നിഷാദിനെ 20 വർഷം തടവിനും രണ്ടര ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചത്. പയ്യന്നൂർ നഗരസഭാ കൗൺസിലർ കൂടിയായ നിഷാദ്, ജയിലിലായതിനെത്തുടർന്ന് ഇതുവരെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിട്ടില്ല. ശിക്ഷിക്കപ്പെട്ട് വെറും ഒരു മാസത്തിനുള്ളിൽ നിഷാദിന് അടിയന്തര പരോൾ ലഭിച്ചത് നേരത്തെ തന്നെ വലിയ രാഷ്ട്രീയ വിവാദമായിരുന്നു. ഹൈക്കോടതി അനുവദിച്ച പരോൾ പിന്നീട് ജയിൽ ഡിജിപി വഴി സർക്കാർ ഇടപെട്ട് നീട്ടി നൽകുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button