വീടിൻ്റെ മുറ്റത്ത് കളിക്കുന്നതിനിടെ കാണാതായി;6വയസ്സുകാരന്‍റെ മൃതദേഹത്തിനായിമുംബൈ-ഡൽഹി എക്സ്പ്രസ് വേയിൽതിരച്ചിൽ

ജയ്പുർ: രാജസ്ഥാനിൽ 2020ൽ കാണാതായ ആറുവയസ്സുകാരനെ കൊലപ്പെടുത്തിയതായി പൊലീസ് കണ്ടെത്തൽ. കുട്ടിയുടെ മൃതദേഹം ഡൽഹി-മുംബൈ എക്സ്പ്രസ് വേയുടെ അടിയിൽ അടക്കം ചെയ്തിട്ടുണ്ടെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. കുട്ടിയുടെ അമ്മാവൻ അനിലും അമ്മായി കൃഷ്ണയും ചേർന്നാണ് കൊലപാതകം നടത്തിയത്.
ഇവരെ ചോദ്യം ചെയ്തപ്പോളാണ് കുറ്റം മറച്ചുവെക്കാനായി കുട്ടിയുടെ മൃതദേഹം എക്സ്പ്രസ് വേയുടെ സമീപത്ത് കുഴിച്ചിട്ടതായി ഇവർ മൊഴി നൽകിയത്. എക്സ്പ്രസ് വേയുടെ നിർമാണവേളയിൽ കുഴികളുണ്ടാക്കിയിരുന്ന സ്ഥലത്തെവിടെയോ കുട്ടിയുടെ മൃതദേഹം അടക്കം ചെയ്തിട്ടുണ്ടെന്ന് പ്രതികൾ വെളിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. പ്രതികളെ മാർച്ച് ഒന്ന് വരെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
സ്ഥലം കൃത്യമായി കണ്ടെത്താൻ രാജസ്ഥാൻ പൊലീസ് ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ (GPR) മെഷീൻ ഉപയോഗിച്ചുവെന്ന് കസ്റ്റഡിയിലുള്ളവരുടെ മൊഴികൾ മുൻപ് കുഴിയെടുത്ത സ്ഥലങ്ങളുമായി യോജിച്ചുപോകുന്നതാണെന്നും സ്റ്റേഷൻ ഹൗസ് ഓഫീസർ (SHO) സക്കീർ അബ്ബാസ് മെഹോ പറഞ്ഞു. ജിപിആർ സർവേയിലൂടെ ഭൂമിക്കടിയിൽ എന്തെങ്കിലും മനുഷ്യന്റെ അവശിഷ്ടങ്ങൾ ഉണ്ടോ എന്ന് കണ്ടെത്താൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2020 ഓഗസ്റ്റ് 16 ന് വീടിൻ്റെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് ടില്ലു എന്ന് വിളിക്കുന്ന പ്രിൻസിനെ കാണാതായത്. കുടുംബാംഗങ്ങളും നാട്ടുകാരുംവ്യാപകമായി തിരച്ചിലുകൾ നടത്തിയെങ്കിലും അന്ന് കുട്ടിയെ കണ്ടെത്താനായില്ല. 2021-ൽ കുടുംബം കോടതിയെ സമീപിക്കുകയും ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്യുകയുമായിരുന്നു. ഇതോടെ അന്വേഷണം പുനരാരംഭിക്കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർ മാറിയെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ലയെന്നും കുടുംബം ആരോപിച്ചു.




