കൃഷിക്കും സാമൂഹ്യ വികസനത്തിനും മുൻതൂക്കം; തൃശൂര്‍ ജില്ലാ പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു

തൃശൂര്‍ ജില്ലയുടെ സമഗ്രവും സുസ്ഥിരവുമായ വികസന ലക്ഷ്യത്തോടെ 2026-27 വര്‍ഷത്തേക്കുള്ള ജില്ലാ പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. 50,73,70,507 രൂപയാണ് മുന്‍ വര്‍ത്തെ നീക്കിയിരുപ്പ്. ഇത്തവണ 203,73,97,507 രൂപയുടെ വരവും, 18,059,30,866 രൂപ ചെലവും, 23,14,54,641 രൂപ മിച്ചവുമാണ് പ്രതീക്ഷിക്കുന്നത്.
കൃഷിക്ക് പ്രാധാന്യം നല്‍കുന്നതോടൊപ്പം, സ്ത്രീകള്‍, കുട്ടികള്‍, വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍, ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ തുടങ്ങിയ എല്ലാ സമൂഹ മേഖലയിലും വികസനം എത്തിക്കുന്നതിനെ ഉദ്ദേശിച്ചാണ് ബജറ്റ് രൂപകല്പന ചെയ്തത്. ആരോഗ്യരംഗത്തെ സമഗ്ര വികസനത്തിന് 4 കോടിയിലധികം രൂപ വകയിരുത്തി. റോഡുകളുടെ അറ്റകുറ്റ പണികള്‍ക്കും പരിപാലനത്തിനും 12.26 കോടി രൂപ നീക്കിവെച്ചു. അങ്കണവാടികളിലൂടെ പോഷകാഹാരം നല്‍കുന്നതിനായി 2.5 കോടി രൂപ മാറ്റിവച്ചു.
പട്ടികജാതി വിഭാഗത്തിന്റെ സമഗ്ര വികസനത്തിനായി 2.5 കോടി, വീടുകളുടെ അറ്റകുറ്റ പണിക്കായി 5 കോടി രൂപ അനുവദിച്ചു. തൃശൂര്‍ പൂരം ഉള്‍പ്പെടെ വിവിധ സാംസ്കാരിക പരിപാടികള്‍ക്കായും തുക മാറ്റിവെച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അധ്യക്ഷത വഹിച്ചു. ബജറ്റ് ജില്ലാ വൈസ് പ്രസിഡന്‍റ് ടി.കെ. സുധീഷ് അവതരിപ്പിച്ചു.




