പിണറായി ഫലിതം കേട്ടാൽ ആസ്വദിച്ചു ചിരിക്കുന്ന ആള്‍, പാര്‍ട്ടിക്ക് വിധേയന്‍; പുകഴ്ത്തി കെ എസ് രാധാകൃഷ്ണൻ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി മുൻ പിഎസ്‍സി ചെയർമാനും ബിജെപി നേതാവുമായ കെ എസ് രാധാകൃഷ്ണൻ. ഫലിതം കേട്ടാൽ ആസ്വദിച്ചു ചിരിക്കുന്ന ആളാണ് പിണറായി വിജയനെന്നും എന്നും പാർട്ടിക്ക് വിധേയനാണെന്നും അദ്ദേഹം പറഞ്ഞു. പിഎസ്സി ചെയർമാൻ എന്ന നിലയിൽ അദ്ദേഹവുമായുള്ള ബന്ധം വളരെ ഹൃദ്യമായിരുന്നു.
എനിക്ക് ശേഷം ചെയർമാനായി വന്ന മാന്യവ്യക്തിയെ മുഖ്യമന്ത്രി പിണറായിക്ക് നേരിൽ പരിചയപ്പെടുത്തി കൊടുത്തതും ഞാൻ ആയിരുന്നു. അക്കാര്യത്തിൽ എൻ്റെ അഭിപ്രായം അദ്ദേഹം തേടിയിരുന്നു. നിയമ സാധുതയുള്ള ഏത് കാര്യവും സയുക്തികം അവതരിപ്പിച്ചാൽ അത് അംഗീകരിക്കാൻ അദ്ദേഹം ഒരിക്കലും മടിച്ചിരുന്നില്ലെന്നും രാധാകൃഷ്ണൻ പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയാണ് ഈ കാര്യം വ്യക്തമാക്കിയത്. കോഴിക്കോട് ഓൺലൈൻ പരീക്ഷ കേന്ദ്രത്തിൻ്റെ വേദിയിൽ ഒരു ഫലിതം ആസ്വദിച്ചു ചിരിക്കുന്ന മുഖ്യമന്ത്രിയുടെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഒരു സഹായത്തിനും ഞാൻ അദ്ദേഹത്തെ സമീപിച്ചിട്ടില്ല. എൻ്റെ പെൻഷൻ ആനുകൂല്യത്തിനു വേണ്ടി ഇന്നും അദ്ദേഹത്തിൻ്റെ സർക്കാരുമായി കേസ് നടത്തിക്കൊണ്ടിരിക്കുന്ന ആളാണ് ഞാൻ. ശബരിമല ആചാര സംരക്ഷണത്തിൻ്റെ പേരിൽ 251 ക്രിമനൽ കേസിൽ എന്നെ പ്രതിയാക്കിയതും അദ്ദേഹം തന്നെയാണ്. 2008 ഡിസംബറിൽ ഞാൻ സ്വയം വിരമിക്കാൻ അപേക്ഷ നൽകിയതിൽ എൻ്റെ സുഹൃത്തുക്കളായ എം എ ബേബിയും ഡോക്ടർ തോമസ് ഐസക്കും ക്ഷുഭിതരായിരുന്നു. അവർ മൂലം തുടങ്ങിയ നിയമവ്യവഹാരം ഇന്നും തുടരുന്നു. എന്തിനാണ് അദ്ദേഹം എനിക്ക് എതിരെ കേസ് നടത്തുന്നത് എന്നതിൻ്റെ ഉത്തരം മോഹൻലാലുമായി അദ്ദേഹം നടത്തിയ സംഭാഷണത്തിൽ ഉണ്ടെന്നും അദ്ദേഹം പാർട്ടി പറയുന്നത് അപ്പാടെ അനുസരിച്ച് ജീവിക്കുന്ന വ്യക്തിയാണെന്നും കെ എസ് രാധാകൃഷ്ണൻ പറഞ്ഞു.




