കാട്ടാനക്കലിയിൽ യുവാവിൻ്റെ മരണം: ആറളത്തേത് നരകജീവിതമെന്ന് നാട്ടുകാർ; കുടുംബത്തിന് നഷ്ടപരിഹാര തുക ഉടൻ നൽകുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ

കണ്ണൂർ: ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച യുവാവിൻ്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളജിൽ എത്തിച്ചു. ആറളം ഫാം പത്താം ബ്ലോക്കിലെ അനീഷാണ് മരിച്ചത്. പുലർച്ചെ നാല് മണിയോടെയാണ് വീടിന് പുറത്തേക്ക് ഇറങ്ങിയ അനീഷിനെ കാട്ടാന ആക്രമിച്ചത്. പ്രദേശത്ത് നിരന്തരം കാട്ടാനയുടെ ആക്രമണമാണെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിമ്മി പറഞ്ഞു.
സംഭവത്തിൽ വനംവകുപ്പിനെതിരെ പ്രദേശവാസികൾ രംഗത്തെത്തി. ആറളത്തേത് നരകജീവിതം ആണെന്നാണ് നാട്ടുകാർ പറയുന്നത്. അനീഷിൻ്റെ വീട്ടിൽ നിന്ന് ബഹളം കേട്ടിട്ടും എത്തിയില്ല. വഴിയറിയില്ലെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചപ്പോൾ പറഞ്ഞതെന്ന് പ്രദേശവാസി രജനി പറഞ്ഞു. പുനരധിവാസ മേഖലയിൽ നരകവാസമെന്ന് പ്രദേശവാസിയായ രാഘവനും പറഞ്ഞു.
മരിച്ച അനീഷിന്റെ കുടുംബത്തിന് ഉടൻ നഷ്ടപരിഹാര തുക നൽകുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. ആറളത്ത് ആനമതിൽ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ആനമതിൽ നിർമാണത്തിൽ കരാറുകാരൻ വീഴ്ച വരുത്തിയോ എന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.




