Uncategorized

വാഹനപരിശോധനയ്ക്കിടെ നിർത്താൻ സിഗ്നൽ നല്കി, ആദ്യം വേഗം കുറച്ചു, പിന്നീട് കാറിന്‍റെ വേഗം കൂട്ടി എഎസ്ഐയെ ഇടിച്ചു; പ്രതികൾ പിടിയിൽ

കൊച്ചി: നഗരത്തിലെ വാഹന പരിശോധനയ്ക്കിടെ എഎസ്ഐയെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ചവറ സ്വദേശി ഇർഷാദ് (27), കൊല്ലം പൻമന സ്വദേശി ഷംനാദ് (28) എന്നിവരാണ് പിടിയിലായത്. ഇടിപ്പിക്കാനായി ഉപയോഗിച്ച കാർ കൊല്ലത്ത് നിന്ന് കസ്റ്റഡിയിലെടുത്തു. പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ പൊലീസിനെ വെട്ടിച്ച് കടന്ന് കളയാൻ ശ്രമിച്ചതാണെന്ന് പ്രതികൾ മൊഴി നൽകിയെങ്കിലും അത് പൊലീസ് വിശ്വസിച്ചിട്ടില്ല. ലഹരിക്കടത്ത് അടക്കമുള്ള സാധ്യതകൾ പരിശോധിച്ച് അന്വേഷണം തുടരുകയാണ്.

ബുധനാഴ്ച പുലർച്ചെ 2.30-ഓടെയായിരുന്നു സംഭവം. ലഹരി വ്യാപനം തടയുന്നതിന്‍റെ ഭാഗമായി കൊച്ചിയിൽ രാത്രികാല പരിശോധന ശക്തമാക്കിയിരുന്നു. നോർത്ത് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കലൂർ ശാസ്താ ടെംമ്പിൾ റോഡിൽ വാഹനപരിശോധന നടത്തുന്നതിനിടെയാണ് സംഭവം. എൽഎഫ്‌സി റോഡിന്‍റെ തെക്ക് ഭാഗത്ത് നിന്ന് വേഗത്തിലെത്തിയ കാർ നിർത്താൻ ഇലക്ട്രിക് ലാമ്പ് ഉപയോഗിച്ച് സിഗ്നൽ നൽകിയപ്പോൾ ആദ്യം വാഹനം വേഗം കുറച്ചു. തുടർന്ന് പെട്ടെന്ന് വേഗം കൂട്ടിയ കാർ എഎസ്ഐ സന്തോഷിനെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സന്തോഷ് കാറിന്‍റെ ബോണറ്റിലേക്ക് വീണു. ഏകദേശം 20 മീറ്റർ വാഹനം മുന്നോട്ട് പോയതിന് ശേഷം ബ്രേക്ക് ഇടുകയും വാഹനം വെട്ടിക്കുകയും ചെയ്തതോടെ സന്തോഷ് റോഡിലേക്ക് തെറിച്ച് വീണു. കൊലപാതകശ്രമം, അലക്ഷ്യമായി വാഹനമോടിക്കൽ, പൊലീസുകാരന്‍റെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button