വേനല്‍മഴയ്ക്കൊപ്പം എത്തിയ ശക്തമായ കാറ്റില്‍ മലയോര മേഖലയില്‍ വ്യാപക നാശനഷ്ടം

കേളകം: മലയോര പഞ്ചായത്തുകളിൽ നാശം വിതച്ച് കാറ്റ്. ബുധനാഴ്‌ചവൈകിട്ടുണ്ടായ കാറ്റിലും മഴയിലുമാണ് കൊട്ടിയൂർ,കേളകം, കണിച്ചാർ പഞ്ചായത്തുകളിൽ വ്യാപക നാശനഷ്ടം . നിരവധി വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത് ഏക്കറു കണക്കിന് കൃഷി നശിക്കുകയും ചെയ്തു. വൈദ്യുതി തൂണുകൾ തകർന്നതിനെ തുടർന്ന് മലയോരത്ത് വൈദ്യുതി വിതരണവും തടസ്സപ്പെട്ടു.
കേളകം കുണ്ടേരിയിൽ കരിമ്പിൽ സുനിലിൻ്റെ വീടിന് മുകളിലേക്ക് പ്ലാവ് വീണ് ആസ്ബറ്റാസ് തകർന്നു. ഇല്ലിമുക്കിൽ തൈയ്യുളളത്തിൽ ചന്ദ്രൻ, പൊയ്യമലയിൽ അപ്രത്തുകാട്ടിൽ വർഗീസ് എന്നിവരുടെ വീടിന് മുകളിൽ തെങ്ങ് വീണു. കൊട്ടിയൂർ കോലാഞ്ചിയിൽ വട്ടുകളും മനോജ്, ചെറുകാലായിൽ പാപ്പച്ചൻ, നരിമറ്റം ഷാജു എന്നിവരുടെ വീടുകൾക്ക് മുകളിൽ മരം വീണു.
കണിച്ചാർ ആറ്റാംചേരയിൽ നിരവധി പേരുടെ നേന്ത്രവാഴകൾ നശിച്ചു. പുതിയവീട്ടിൽ അനിൽകുമാർ, പുന്നക്കുഴിയിൽ പി.എസ്. പ്രസാദ്, കുളങ്ങരയത്ത് ടി.വി. രാജീവൻ, പൈലിപ്പറമ്പിൽ മണി, വേളാശ്ശേരി പൈലി, കണയക്കാട്ടിൽ തങ്കപ്പൻ, പുള്ളോലിക്കൽ സുരേന്ദ്രൻ, പുന്നക്കുഴിയിൽ മനീഷ്, കോളത്ത് നബീഷ് എന്നിവരുടെ നേന്ത്ര വാഴകളാണ് നശിച്ചത്. കേളകം ബസ് സ്റ്റാൻഡിന് പിന്നിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് ജീപ്പിന് മുകളിൽ മരം വീണ് നാശമുണ്ടായി.




