ആരോഗ്യമന്ത്രിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള CPIM പ്രതിഷേധത്തിനിടെ പുതുയുഗയാത്രയുടെ ഫ്ളക്സുകൾ തകർത്തു

നെയ്യാറ്റിൻകര: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ സിപിഐഎം പ്രവർത്തകർ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ ഫ്‌ളക്‌സുകൾ അടിച്ച് തകർത്തു. കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റതുമായി ബന്ധപ്പെട്ട് സിപിഐഎം നടത്തിയ ഐക്യദാർഢ്യ പ്രതിഷേധ മാർച്ചിലായിരുന്നു സംഭവം. സതീശൻ നയിക്കുന്ന പുതുയുഗയാത്രയുടെ ഫ്‌ളക്‌സ് ബോർഡുകളാണ് അടിച്ചുതകർത്തത്.
ഇതിനിടെ സിപിഐഎം കോൺഗ്രസ് പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി. സംഭവത്തിൽ നെയ്യാറ്റിൻകര പൊലീസിൽ കോൺഗ്രസ് പ്രാദേശിക നേതൃത്വം പരാതി നൽകി. കെ ആൻസലൻ എംഎൽഎയുടെ നേതൃത്വത്തിലാണ് സിപിഐഎമ്മിന്റെ നീക്കമെന്നാണ് കോൺഗ്രസിന്റെ ആരോപണം.
പത്തനംതിട്ട തിരുവല്ലയിലും പുതുയുഗയാത്രയുടെ വേദിയും ഫ്‌ലക്‌സ് ബോർഡുകളും നശിപ്പിച്ചു. ഡിവൈഎഫ്‌ഐ- എസ്എഫ്‌ഐ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ വർഗീസ് മാമൻ ആരോപിച്ചു. പൊലീസിന്റെ സാന്നിധ്യത്തിലാണ് വേദിയും ഫ്‌ളക്‌സും നശിപ്പിച്ചതെന്ന് യുഡിഎഫ് ജില്ലാ ചെയർമാനും ആരോപിച്ചു. നിയമം കയ്യിലെടുത്തവർക്കെതിരെ നടപടി വേണമെന്നാണ് യുഡിഎഫിന്റെ ആവശ്യം.
കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ വെച്ച് കെഎസ്‌യുവിൻറെ കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റത്. വന്ദേഭാരത് ട്രെയിനിൽ യാത്ര ചെയ്യുന്നതിനുവേണ്ടി സ്റ്റേഷനിൽ എത്തിയതായിരുന്നു മന്ത്രി. പരിക്കേറ്റ മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റിയിരിക്കയാണ്. വിഷയത്തിൽ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം നേതാക്കൾ രംഗത്തെത്തിയിരുന്നു. മന്ത്രിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും വിഷയത്തിൽ പ്രതിഷേധിച്ചും സംസ്ഥാനവ്യാപകമായി സിപിഐഎമ്മും വിവിധ വിദ്യാർത്ഥി സംഘടനകളും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.




