Uncategorized

കടകംപള്ളി സുരേന്ദ്രന്‍ വീണ്ടും മത്സരിക്കും; ജില്ലയിൽ സിറ്റിങ് എംഎൽഎമാർ തന്നെ സ്ഥാനാർത്ഥികൾ; യോഗത്തിൽ ധാരണ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിലെ മണ്ഡലങ്ങളിൽ സിറ്റിങ് എംഎൽഎമാരെത്തന്നെ വീണ്ടും മത്സരിപ്പിക്കാൻ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിൽ ധാരണ. വിജയസാധ്യത പരിഗണിച്ചാണ് എംഎൽഎമാരെ വീണ്ടും മത്സരിപ്പിക്കാൻ ധാരണയിലെത്തിയത്. കടകംപള്ളി സുരേന്ദ്രൻ കഴക്കൂട്ടത്ത് തന്നെ മത്സരിക്കും.

ഇന്ന് ചേർന്ന ജില്ലാ സെക്രട്ടറിയേറ്റിലാണ് സിറ്റിങ് എംഎൽഎമാരെത്തന്നെ വീണ്ടും അങ്കത്തിനിറക്കാൻ തീരുമാനമായത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും യോഗത്തിൽ പങ്കെടുത്തിരുന്നു. ജില്ലാ സെക്രട്ടേറിയറ്റ് നിർദേശം സംസ്ഥാന നേതൃത്വത്തിന് കൈമാറും. സംസ്ഥാന കമ്മിറ്റിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.നിലവിലെ ജില്ലാ സെക്രട്ടറി വി ജോയ് വർക്കലയിൽ നിന്നുതന്നെ ജനവിധി തേടും. വി ജോയ് വീണ്ടും മത്സരിക്കുന്ന സാഹചര്യത്തിൽ പാർട്ടിക്ക് പുതിയ ജില്ലാ സെക്രട്ടറി വന്നേക്കും. ഇതിന് പുറമെ തിരുവനന്തപുരം സെൻട്രൽ, കോവളം സീറ്റുകൾ ഏറ്റെടുക്കണമെന്ന
ആവശ്യവും ജില്ലാ സെക്രട്ടേറിയറ്റിൽ ഉയർന്നുവന്നു.

അതേസമയം, നിയമസഭ തെരഞ്ഞെടുപ്പില്‍ പൊന്നാനി നിയമസഭ മണ്ഡലത്തില്‍ സെക്രട്ടറിയേറ്റ് അംഗം എം സ്വരാജിനെ കളത്തിലിറക്കാന്‍ സിപിഐഎം ആലോചിക്കുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ യുഡിഎഫ് ചെറുതെങ്കിലും മുന്നേറ്റം നടത്തിയ സാഹചര്യത്തില്‍ ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന ആലോചനയാണ് സ്വരാജിലേക്കെത്തിയിരിക്കുന്നത്. നിലവിലെ എംഎല്‍എ പി നന്ദകുമാറും പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റംഗം ടി എം സിദ്ധിഖും പൊന്നാനിയിലേക്കുള്ള സാധ്യത പട്ടികയിലിടം തേടിയിട്ടുണ്ട്. ടി എം സിദ്ധിഖിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് പൊന്നാനിയില്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് പ്രവര്‍ത്തകര്‍ തെരുവില്‍ ഇറങ്ങിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button