കൈക്കൂലി വാങ്ങുന്നതിനിടെ ബിൽഡിംഗ് ഇൻസ്പെക്ടർ പിടിയിൽ

കൊച്ചിയിൽ 15 ലക്ഷം കൈക്കൂലി വാങ്ങുന്നതിനിടെ ബിൽഡിംഗ് ഇൻസ്പെക്ടർ പിടിയിലായി. വടവുകോട് പുത്തൻകുരിശ് ഗ്രാമ പഞ്ചായത്തിലെ ഓവർസിയർ കാസർകോഡ് കാഞ്ഞങ്ങാട് സ്വദേശി ടി ദീപേഷ് കുമാർ (40) ആണ് പിടിയിലായത്. കൈക്കൂലി വാങ്ങുന്നതിനിടെ കാക്കനാട് നിന്നുമാണ് വിജിലൻസ് സംഘം ഇയാളെ പിടികൂടിയത്. ഗോഡൗൺ പരിശോധിച്ച് നമ്പർ ഇട്ടു നൽകുന്നതിന് 20 ലക്ഷം രൂപയാണ് ഇയാൾ ആദ്യം കൈക്കൂലിയായി ആവശ്യപ്പെട്ടത് പിന്നീട് 15 ലക്ഷമാക്കി. പണവുമായി കാക്കനാട് എത്താൻ ആയിരുന്നു നിർദേശം.
വിജിലൻസിൻ്റെ നിർദ്ദേശപ്രകാരം 5 ലക്ഷം രൂപയുടെ നോട്ടുകളും 10 ലക്ഷം രൂപയുടെ ചെക്കും ഗോഡൗൺ ഉടമ ദീപേഷിനു കൈമാറി. കാക്കനാട് വെച്ച് സ്വന്തം കാറിനുള്ളിൽ ഇരുന്നാണ് ഇടപാട് നടത്തിയത്. കാറിൽ നിന്നും പുറത്തിറങ്ങിയ ദീപേഷിനെ കാത്തുനിന്ന വിജിലൻസ് സംഘം പിടികൂടുകയായിരുന്നു.
പണവും ചെക്കും ഇയാളുടെ കാറിൽ നിന്നും വിജിലൻസ് കണ്ടെത്തി. കാക്കനാട് തെക്കോടുള്ള ഇയാളുടെ വീട്ടിലും ഇതേ സമയം തന്നെ വിജിലൻസ് സംഘം പരിശോധന നടത്തി.
നേരത്തേ കടമക്കുടി ചേരാനല്ലൂർ പഞ്ചായത്തുകളിൽ ജോലി ചെയ്തിരുന്ന ദീപേഷ് ഒരുമാസം മുൻപാണ് വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിൽ ഓവർസിയർ ആയി എത്തിയത്.




