പമ്പാനദിയിൽ ഒഴുക്കിൽപ്പെട്ട പ്ലസ് ടു വിദ്യാർത്ഥികൾ മരിച്ചു

ഐത്തല കളരിക്കൽ കടവിൽ പമ്പാനദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ട് പ്ലസ് ടു വിദ്യാർത്ഥികളുടെയും മൃതദേഹം കണ്ടെത്തി. മൈലപ്ര മൗണ്ട് ബഥനി സ്കൂളിലെ വിദ്യാർത്ഥികളായ ജോഷിൻ ബിനു (17), ക്രിസ് സാം ബിജു (17) എന്നിവരാണ് മരിച്ചത്. തിരച്ചിലിനൊടുവിൽ ഫയർഫോഴ്സ് സ്കൂബ ടീമാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.
ഇന്നലെ വൈകുന്നേരത്തോടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. റാന്നി ഐത്തലയിലെ സുഹൃത്തിന്റെ വീട്ടിലെത്തിയ ഇവർ മറ്റ് സുഹൃത്തുക്കൾക്കൊപ്പം കളരിക്കൽ കടവിൽ കുളിക്കാനിറങ്ങിയതായിരുന്നു. കുളിക്കുന്നതിനിടെ വിദ്യാർത്ഥികൾ പെട്ടെന്ന് അടിയൊഴുക്കിൽപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിക്കൂടി തിരച്ചിൽ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല.റാന്നിയിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റും പോലീസും സ്ഥലത്തെത്തി ഇന്നലെ വൈകിട്ട് തന്നെ തിരച്ചിൽ ആരംഭിച്ചിരുന്നു. എന്നാൽ രാത്രിയിലെ വെളിച്ചക്കുറവും നദിയിലെ ശക്തമായ അടിയൊഴുക്കും രക്ഷാപ്രവർത്തനത്തിന് തടസ്സമായി. ഇന്ന് രാവിലെ സ്കൂബ ടീം നടത്തിയ വിശദമായ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.




