Uncategorized

കേരള സ്റ്റോറി ഉണ്ടാക്കി കേരളത്തെ മോശമാക്കാൻ നോക്കണ്ട, ആദ്യം ഇങ്ങോട്ട് ഒന്ന് വന്ന് നോക്കൂ’; വ്‌ളോഗർ മുബാറക്ക്

കൊച്ചി: കേരള സ്‌റ്റോറി സിനിമയെ വിമർശിച്ചും കേരളത്തെ പുകഴ്ത്തിയും വ്‌ളോഗർ മുബാറക്ക്. കേരളത്തിൽ ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയുമെല്ലാം ഏറെ സ്‌നേഹത്തിലും സാഹോദര്യത്തിലുമാണ് കഴിയുന്നത് എന്നും മറിച്ചുള്ള വ്യാഖ്യാനങ്ങൾ അടിസ്ഥാനരഹിതമാണെന്നുമാണ് അതിഥിതൊഴിലാളി കൂടിയായ മുബാറക്ക് പറയുന്നത്.

കേരളത്തിലെ സ്‌കൂളുകളും ആശുപത്രികളുമടക്കം എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഏറെ മികച്ചതാണെന്ന് പറയുന്ന വീഡിയോയിൽ സർക്കാരിനെയും മുബാറക്ക് പ്രശംസിക്കുന്നുണ്ട്. ഒരിക്കലെങ്കിലും കേരളത്തിൽ വരൂ എന്നാണ് കേരള സ്‌റ്റോറി സിനിമാക്കാരോട് മുബാറക്ക് പറയുന്നത്.

‘കേരളാ സ്‌റ്റോറി ഉണ്ടാക്കിയിട്ട് കേരളം മോശമാണെന്ന് പറയുന്നവരുണ്ട്. കേരളം മോശമല്ല എന്നാണ് അവരോട് പറയാനുള്ളത്. നിങ്ങൾ കേരളത്തിലേക്ക് വരൂ. കേരളം എത്ര മികച്ച നാടാണെന്ന് അപ്പോൾ നിങ്ങൾക്ക് മനസിലാകും. ഇവിടെ ഹിന്ദുവും മുസ്ലീം സഹോദരങ്ങളെ പോലെയാണ് കഴിയുന്നത്. ആരും തമ്മിൽ വഴക്കോ പ്രശ്‌നങ്ങളോ ഒന്നുമില്ല.

ഇവിടുത്തെ ആശുപത്രിയും സ്‌കൂളുകളും സർക്കാർ സംവിധാനങ്ങളുമെല്ലാം ഏറെ മികച്ചതാണ്. നിങ്ങൾ ഒരിക്കൽ വന്നാൽ പിന്നെ നിങ്ങൾ ഇവിടെ വീട് വെച്ച് താമസിക്കും. ഇവിടെ നിന്ന് പോകാനേ തോന്നില്ല. മോശമാണെന്ന് ആരെങ്കിലും മപറഞ്ഞാൽ ഒരു നാട് മോശമാകില്ല. കേരളം എത്ര നല്ല സ്ഥലമാണെന്ന് ഇന്ത്യയിലുള്ളവർക്കെല്ലാം അറിയാം,’ മുബാറക്ക് പറയുന്നു.

അതിഥി തൊഴിലാളിയായ മുബാറക്കിന്റെ വ്‌ളോഗിങ് വീഡിയോസിന് ആരാധകർ ഏറെയാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെത്തുന്ന തൊഴിലാളികൾ കാണുന്ന കാഴ്ചകളും അനുഭവങ്ങളും പങ്കുവെക്കുന്ന വീഡിയോസിലൂടെയാണ് മുബാറക്ക് ശ്രദ്ധ നേടുന്നത്. മുബാറക്ക് മലയാളത്തിലാണ് വീഡിയോസ് ചെയ്യാറുള്ളത്.

അതേസമയം, വസ്തുതാവിരുദ്ധവും വിദ്വേഷം നിറഞ്ഞതുമായ പ്രമേയത്തിലൂടെ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ കേരള സ്റ്റോറി എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ് ഇപ്പോള്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ട്രെയിലറിലെ ഒരു രംഗം വലിയ വിമര്‍ശനമാണ് ഏറ്റുവാങ്ങിയത്. ഹിന്ദു പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന മുസ്ലിം കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ കാണിക്കുന്നത്. സിനിമക്ക് എതിരെ യുവജന പ്രസ്ഥാനങ്ങളും സര്‍ക്കാരും പ്രതിപക്ഷവും തുടങ്ങി മലയാളികളെല്ലാം മുന്നോട്ടുവന്നിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button