തന്ത്രിക്ക് ജയിലിൽ ഒരു സൗകര്യവും കിട്ടിയിരുന്നില്ല, വളരെ മോശം അനുഭവമായിരുന്നു’; കൊടിക്കുന്നിൽ സുരേഷ്

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലും ജാമ്യം ലഭിച്ചതിന് പിന്നാലെ തന്ത്രി കണ്ഠരര് രാജീവരെ വീട്ടിലെത്തി സന്ദര്‍ശിച്ച് കൊടിക്കുന്നില്‍ സുരേഷ് എം പി. ജയിലില്‍ തനിക്ക് പ്രത്യേകിച്ച് ഒരു സൗകര്യവും കിട്ടിയിരുന്നില്ലെന്ന് തന്ത്രി പറഞ്ഞതായി കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. ജയിലില്‍ വളരെ മോശം അനുഭവമായിരുന്നു. യാതൊരു പരിഗണനയും അവിടെ കിട്ടിയില്ല. കൃത്യമായ ചികിത്സ പോലും ലഭിച്ചില്ലെന്നും തന്ത്രി പറഞ്ഞതായി കൊടിക്കുന്നില്‍ സുരേഷ് പങ്കുവെക്കുന്നു.
തന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ഡിസ്ചാര്‍ജ് ചെയ്യാന്‍ പൊലീസ് തിടുക്കം കാണിച്ചു. ഇക്കാര്യത്തില്‍ വലിയ സമ്മര്‍ദം പൊലീസിന് മുകളില്‍ നിന്നുണ്ടായതാണെന്ന് തന്ത്രി പറഞ്ഞിരുന്നുവെന്നും കൊടിക്കുന്നില്‍ സുരേഷ് കൂട്ടിച്ചേര്‍ത്തു. തന്ത്രിയുമായി പത്തനംതിട്ടയിലെ വീട്ടില്‍ അരമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച്ചയ്ക്ക് ശേഷമായിരുന്നു കൊടിക്കുന്നില്‍ സുരേഷിന്റെ പ്രതികരണം.
ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിലെ അറസ്റ്റിൽ തന്ത്രിക്ക് പിന്തുണയുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ രംഗത്തെത്തി. മന്ത്രിയെ രക്ഷിക്കാന്‍ വേണ്ടിയാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത് എന്നും ജാമ്യവിധി പരിശോധിക്കുമ്പോള്‍ എന്തോ പകയോടെയാണ് തന്ത്രിയെ അറസറ്റ് ചെയ്തത് എന്ന് മനസിലാകുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞിരുന്നു. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ നിലപാടിനെതിരെ നിന്നതിലെ പ്രതികാരമാണ് തന്ത്രിയുടെ അറസ്റ്റിന് പിന്നില്‍. സര്‍ക്കാരും എസ്ഐടിയും മറുപടി പറയണം. കോടതി നിരീക്ഷണം പരിശോധിക്കുമ്പോള്‍ ഒരു തെളിവ് പോലുമില്ലാതെയാണ് അറസ്റ്റ് എന്ന് മനസ്സിലാകും. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഇപ്പോഴത്തെ എസ്ഐടി അന്വേഷണത്തിലെ വീഴ്ച ഉള്‍പ്പെടെ അന്വേഷിക്കും.അതിന് വേണ്ടി ഹൈകോടതിയെ സമീപിക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞിരുന്നു.




